
മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയില്‍. സ്റ്റാര്‍ ബാര്‍ട്ടര്‍ വിരാട് കോലി പരിക്കേറ്റ് പുറത്തായതിന് പിന്നാലെ, മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പങ്കാളിത്തവും അനിശ്ചിതത്വത്തില്‍. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ കളിക്കാനിറങ്ങൂ. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 35.37 ശരാശരിയില്‍ 283 റണ്‍സാണ് രോഹിത് നേടിയത്.
39 വയസ്സുകാരനായ രോഹിത് ശര്‍മ്മയും 37 വയസ്സുകാരനായ വിരാട് കോലിയും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2025 മാര്‍ച്ചിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് രോഹിത്. കഴിഞ്ഞ വര്‍ഷം 14 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സുമായി ഇന്ത്യയുടെ മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു അദ്ദേഹം.
ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയെ വിജയത്തിലെത്തിക്കുന്നതിനിടെയാണ് കോലിക്ക് പരിക്കേറ്റത്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ കോലി 14,797 റണ്‍സുമായി ഈ ഫോര്‍മാറ്റിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മുതല്‍ 16 മത്സരങ്ങളില്‍ നിന്ന് 891 റണ്‍സുമായി അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. ജൂണ്‍ 13-നാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ചണ്ഡീഗഡില്‍ ഇരുടീമുകളും തമ്മില്‍ ഒരു ടെസ്റ്റ് മത്സരവും നടക്കുന്നുണ്ട്.
ഐപിഎല്ലില്‍ 675 റണ്‍സുമായി തിളങ്ങിയ കോ്ലിയുടെയും, പരിചയസമ്പന്നനായ രോഹിത്തിന്റെയും അഭാവം ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നല്‍കുന്നത്. ഇരുവരുടെയും ഫിറ്റ്നസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!