'ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്'; നിര്‍ണായക വിവരം പുറത്തുവിട്ട് രോഹിത്

Published : Dec 08, 2024, 03:15 PM ISTUpdated : Dec 08, 2024, 03:19 PM IST
'ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്'; നിര്‍ണായക വിവരം പുറത്തുവിട്ട് രോഹിത്

Synopsis

ഷമി ഇപ്പോഴും ഫിറ്റ്നെസ് പരിശോധനയിലാണ്. ഷമിയുടെ കാര്യത്തില്‍ നിര്‍ണായക വിവരം പങ്കുവെക്കുകയാണ് ഇന്ത്യന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

അഡ്‌ലെയ്ഡ്: രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടി20യിലും തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് ഇതുവരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഓസ്‌ട്രേലിയയിലേക്ക് അയക്കണോ എന്നുള്ള കാര്യം ബിസിസിഐ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. എപ്പോള്‍ അയക്കുമെന്നുള്ള കാര്യത്തിലും വ്യക്തതയില്ല. 

ഷമി ഇപ്പോഴും ഫിറ്റ്നെസ് പരിശോധനയിലാണ്. ഷമിയുടെ കാര്യത്തില്‍ നിര്‍ണായക വിവരം പങ്കുവെക്കുകയാണ് ഇന്ത്യന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഷമിയുടെ ഫിറ്റ്നസില്‍ ടീം മാനേജ്മെന്റിന് ആശങ്കയുണ്ടെന്നാണ് രോഹിത് പറയുന്നത്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഷമിക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രോഹിത്. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍...''ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം സയ്യിദ് മുഷ്താഖ് അലിയെ കളിക്കുമ്പോള്‍, ഷമിയുടെ കാല്‍മുട്ടില്‍ നേരിയ നീര്‍കെട്ടുണ്ടായി. ഇത്തരം കാര്യങ്ങള്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.'' അഡ്‌ലെയ്ഡില്‍ തോല്‍വിക്ക് ശേഷം രോഹിത് പറഞ്ഞു.

ഓസീസ് വനിതകളും ഇന്ത്യയെ പഞ്ഞിക്കിട്ടു! തോല്‍വിയിലും തല ഉയര്‍ത്തി മിന്നു മണി, ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി

രോഹിത് തുടര്‍ന്നു... ''ഞങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തെ പെട്ടന്നുതന്നെ ഇവിടെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരിക്ക് ഗുരുതരമാകുമോ എന്നുള്ള ഭയം തന്നെയാണ് അതിന് കാരണം. ഷമി ഫിറ്റാണെന്ന് 100 ശതമാനം ഉറപ്പ് വരുത്തിയിട്ട് വേണം അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്താന്‍. അദ്ദേഹത്തിന് അമിതഭേരം ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഷമിയെ എന്‍സിഎ സംഘം നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് എന്ത് തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. നാല് ഓവര്‍ എറിഞ്ഞതിന് ശേഷം ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ഷമി എങ്ങനെയിരിക്കുന്നു എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അവന്റെ എല്ലാ കളിയും കാണുന്നത് എന്‍സിഎ സംഘമാണ്. അവര്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഷമിക്ക് വന്ന് കളിക്കാം.'' രോഹിത് വ്യക്തമാക്കി.

ഷമി ഇപ്പോള്‍ ബംഗാള്‍ ടീമിനൊപ്പം തുടരുകയാണ്. ടീം നൗക്കൗട്ടിലെത്തിയിരുന്നു. നവംബര്‍ 9-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മുഷ്താഖ് അലി പ്രീ-ക്വാര്‍ട്ടറില്‍ അവര്‍ ചണ്ഡീഗഢുമായി കളിക്കും. അടുത്തിടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 10 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കിയിരുന്നു. പൂര്‍ണ്ണ ശാരീരികക്ഷമത വീണ്ടെടുത്താല്‍, ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ഐപിഎല്ലില്‍ പങ്കെടുക്കും. ഏകദിന ലോകകപ്പ് ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതിനാല്‍ 2024 ഐപിഎല്‍ സീസണ്‍ മുഴുവന്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്