മിന്നു പുറത്താവാതെ നിന്നു. 45 പന്തുകള്‍ നേരിട്ട മിന്നു നാല് ബൗണ്ടറികള്‍ നേടിയിരുന്നു. ബൗളിംഗിലും തിളങ്ങാന്‍ മിന്നുവിന് സാധിച്ചിരുന്നു.

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 122 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 എന്ന് റണ്‍സാണ് നേടിയത്. ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 44.5 ഓവറില്‍ 249 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചില്ല. റിച്ചോ ഘോഷ് (54), മലയാളി താരം മിന്നു മണി (46), ജമീമ റോഡ്രിഗസ് (43) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. ഓസീസിന് അന്നബെല്‍ സതര്‍ലന്‍ഡ് നാല് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ സ്മൃതി മന്ദാന (9) മടങ്ങി. കിം ഗാര്‍ത്തിന്റെ പന്തില്‍ ബൗള്‍ഡ്. 11-ാം ഓവറില്‍ ഡിയോളും കൂടാരം കയറി. അന്നാബെല്‍ സതര്‍ലന്‍ഡിനാണ് വിക്കറ്റ്. തുടര്‍ന്ന് റിച്ച - ഹര്‍മന്‍പ്രീത് കൗര്‍ (38) സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഘോഷിനെ പുറത്താക്കി അലാന കിംഗ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഹര്‍മനും മടങ്ങി. തുടര്‍ന്ന് കൃത്യമായ ഇടവേളകില്‍ ഓസീസിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ജമീമ മടങ്ങിയതിന് പിന്നാലെ ദീപ്തി ശര്‍മ (10), സൈമ താക്കൂര്‍ (7), രേണുക താക്കൂര്‍ (1), പ്രിയ മിശ്ര (5) എന്നിവരും പുറത്തായി. പരിക്ക് കാരണം പ്രിയ പൂനിയ ബാറ്റിംഗിന് എത്തിയില്ല. ഇതോടെ മിന്നു പുറത്താവാതെ നിന്നു. 45 പന്തുകള്‍ നേരിട്ട മിന്നു നാല് ബൗണ്ടറികള്‍ നേടിയിരുന്നു. ബൗളിംഗിലും തിളങ്ങാന്‍ മിന്നുവിന് സാധിച്ചിരുന്നു. ഒമ്പത് ഓവറുകള്‍ എറിഞ്ഞ താരം 71 റണ്‍സ് വിട്ടുകൊടുത്ത് ബേത് മൂണി, മൊളിനക്‌സ് എന്നിവരെ പുറത്താക്കി.

പെര്‍ത്തിലെ ജയം ആവര്‍ത്തിക്കാനാണ് ശ്രമിച്ചത്, പക്ഷ..! തോല്‍വിക്ക് കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

നേരത്തെ ഗംഭീര തുടക്കാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലിച്ച്ഫീല്‍ഡ് - വോള്‍ സഖ്യം 130 റണ്‍സ് ചേര്‍ത്തു. 20-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ലിച്ച്ഫീല്‍ഡിനെ, സൈമ താക്കൂര്‍ പുറത്താക്കി. പിന്നീട് വോളിനൊപ്പം ചേര്‍ന്ന പെറി മനോഹരമായി ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 98 റണ്‍സ് കൂട്ടിചേര്‍ത്തു. 33-ാം ഓവറില്‍ ഈ കൂട്ടുകെട്ടും വേര്‍പിരിഞ്ഞു. വോളിനെ പുറത്താക്കി സൈമ തന്നെയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. 87 പന്തുകള്‍ നേരിട്ട വോള്‍ 12 ഫോറുകള്‍ നേടിയിരുന്നു. 

എന്നാല്‍ പെറി ഉറച്ചുനിന്നു. മൂണിക്കൊപ്പം 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും പെറിക്ക് സാധിച്ചു. പെറി പുറത്താവുമ്പോള്‍ 43.5 ഓവറില്‍ മൂന്നിന് 320 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. 75 പന്തുകള്‍ നേരിട്ട പെറി ആറ് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. തുടര്‍ന്നെത്തിയവരില്‍ തഹ്ലിയ മഗ്രാത് (20) ഒഴികെ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. സതര്‍ലന്‍ഡ് (6), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0), സോഫി മൊളിനക്‌സ് (0), അലാന കിംഗ് (8) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കിം ഗാര്‍ത് (6) പുറത്താവാതെ നിന്നു. 10 ഓവറില്‍ 88 റണ്‍സ് വിട്ടുകൊടുത്ത പ്രിയ മിശ്രയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം.