
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം തുടര്‍ച്ചയായ ഏഴാം ജയം. മുംബൈ, വാംഖഡ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ രോഹിത് ശര്‍മയും ശ്രീലങ്കന്‍ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് മത്സരം കൂടി ശ്രദ്ധിക്കപ്പെടും. ശ്രീലങ്കക്കെതിരെ എന്നും തകര്‍ത്തടിച്ചിട്ടുള്ള ബാറ്ററാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്. ലോകകപ്പിലാണെങ്കില്‍ തകര്‍പ്പന്‍ ഫോമിലും. ആറ് കളിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയുള്‍പ്പടെ നേടിയത് 398 റണ്‍സ്.
ഇംഗ്ലണ്ടിനെതിരെ തകര്‍ച്ച നേരിട്ട ടീമിനെ 87 റണ്‍സുമായി കരകയറ്റി കളിയിലെ താരവുമായി ഇന്ത്യന്‍ നായകന്‍. സ്വന്തം കളിത്തട്ടായ വാംഖഡെയിലും രോഹിത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു ഐതിഹാസിക ഇന്നിംഗ്‌സ്. എന്നാല്‍ രോഹിതിനെ പിടിച്ചു കെട്ടാന്‍ ശ്രീലങ്കക്കൊരു വജ്രായുധമുണ്ട്, വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ്. 28 തവണ മുഖാമുഖം വന്നപ്പോള്‍ ഏഴ് തവണയാണ് രോഹിത് മാത്യൂസിന് മുന്നില്‍ കീഴടങ്ങിയത്. ഏകദിനത്തില്‍ അഞ്ചില്‍ കൂടുതല്‍ തവണ മറ്റൊരു ബൗളര്‍ക്കും വിക്കറ്റ് നല്‍കിയിട്ടില്ല രോഹിത്.
മാത്യൂസിനെതിരെ ഇന്ത്യന്‍ നായകന് നേടാനായത് വെറും 103 റണസ് മാത്രം. മാത്യുസിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ലങ്കന്‍ ബൗളര്‍മാരെല്ലാം രോഹിതിന്റെ അടിവാങ്ങിക്കൂട്ടിയവര്‍. 51 ഇന്നിംഗ്‌സില്‍ ആറ് സെഞ്ച്വറിയും ഏഴ് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1860 റണ്‍സ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തി ഗത സ്‌കോറായ 264 ഉള്‍പ്പടെ രോഹിതിന്റെ രണ്ട് ഇരട്ട സെഞ്ചുറികളും ലങ്കക്കെതിരെ. മുംബൈയില്‍ മാത്യൂസിന് മുന്നില്‍ ഒരിക്കല്‍ കൂടി കീഴടങ്ങുമോ, അതോ കാണാന്‍ പോകുന്നത് ഹിറ്റ്മാന്‍ ഷോയോ? കാത്തിരിക്കാം.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ചേര്‍ന്നിരുന്നു. പരിക്ക് മാറി വരുന്ന ആദ്യ മത്സരത്തില്‍ തന്നെ താരത്തെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇനി ടീം മാനേജ്‌മെന്റ് മറിച്ച് ചിന്തിച്ചാല്‍ ശ്രേയസിന് സ്ഥാനം നഷ്ടമാവും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ / ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ലങ്ക കത്തിക്കാന്‍ ബുമ്ര! മുംബൈയില്‍ ഇന്നിറങ്ങുന്നത് രണ്ടും കല്‍പ്പിച്ച്; പലരും വഴിമാറേണ്ടി വരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!