ഭിന്നതയ്ക്ക് മുമ്പ്, പരിശീലകനായി ഗംഭീറിനെ കൊണ്ടുവന്നത് രോഹിത് തന്നെ; പുതിയ വെളിപ്പെടുത്തല്‍

Published : Jul 18, 2026, 09:05 PM IST
Rohit Sharma

Synopsis

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ രോഹിത് ശർമ്മ നേരിട്ട് ക്ഷണിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിയും ഓസ്ട്രേലിയൻ പര്യടനത്തിലെ അഭിപ്രായവ്യത്യാസങ്ങളും രോഹിത്തും ഗംഭീറും തമ്മിലുള്ള വിശ്വാസം തകരാൻ കാരണമായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് രോഹിത് ശര്‍മ്മ വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ് കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞെങ്കിലും, ടീം മാനേജ്മെന്റിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്.

ഐപിഎല്‍ 2024 സീസണിനിടെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് ഗൗതം ഗംഭീറിനോട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ രോഹിത് ശര്‍മ നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ പരിശീലന സെഷനില്‍ വെച്ച് 'ഗൗതി ഭായ്, ഇന്ത്യന്‍ ടീമിലേക്ക് വരൂ' എന്ന് രോഹിത് ഗംഭീറിനോട് പറയുകയായിരുന്നു. 'നീ ക്യാപ്റ്റനായി തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വരാം' എന്നായിരുന്നു ഗംഭീറിന്റെ മറുപടി.

എന്നാല്‍ പിന്നീട് ടീമിലെ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 0-3 തോല്‍വിക്ക് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ സിഡ്നി ടെസ്റ്റിന് മുന്നോടിയായി കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോശം ഫോമിനെത്തുടര്‍ന്ന് സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രോഹിത് ആഗ്രഹിച്ചിരുന്നുവെങ്കിലും, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അത് അനുവദിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള സെലക്ഷനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഗാര്‍ക്കര്‍ രോഹിത്തിനെ തടഞ്ഞത്.

തകര്‍ന്ന വിശ്വാസം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിത് ആലോചിച്ചിരുന്നുവെങ്കിലും, പിന്നീട് ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ 'ഞാന്‍ രണ്ട് കുട്ടികളുടെ പിതാവാണ്, എനിക്ക് എന്താണ് നല്ലതെന്ന് എനിക്കറിയാം' എന്ന് രോഹിത് പറഞ്ഞത് ഗംഭീറിനെയും അഗാര്‍ക്കറെയും ഞെട്ടിച്ചു. ഈ സംഭവത്തോടെ ഇവര്‍ക്കിടയിലുള്ള പരസ്പര വിശ്വാസം പൂര്‍ണമായും തകര്‍ന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ ലോര്‍ഡ്സില്‍ ഗംഭീറുമായി രോഹിത് ചിരിച്ചുല്ലസിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും, ടീമിനുള്ളിലെ അണിയറനീക്കങ്ങള്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പുറത്തുനിന്നുള്ള സംസാരങ്ങള്‍ ബാധിക്കുന്നില്ല'; വിരമിക്കല്‍ അഭ്യൂഹങ്ങളെ തള്ളി രോഹിത് ശര്‍മ
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; യുവ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്, ഹര്‍ഷ് ദുബേ പകരമെത്തും