
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയടെ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സിന് പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയായിരുന്നു. ഓസീസിന്‍റെ 177 റണ്‍സിന് മറുപടിയായി 168 റണ്‍സെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ആദ്യം ജഡേജക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തി രോഹിത് ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചു. രോഹിത് പുറത്തായശേഷം അക്സറിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ജഡേജയും ജഡേജ പുറത്തായശേഷം ഷമിക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ അക്സറും ചേര്‍ന്ന് ഇന്ത്യയെ 400 റണ്‍സിലെത്തിച്ചു.
മത്സരത്തിനിടെ കളിക്കാര്‍ പറയുന്ന രസകരമായ കമന്‍റുകള്‍ പലപ്പോഴും സ്റ്റംപ് മൈക്ക് പിടിച്ചെടുക്കാറുണ്ട്. രണ്ടാം ദിനം രവീന്ദ്ര ജഡേജക്കൊപ്പം ബാറ്റിംഗിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ കമന്‍റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാര്‍ലസ് ലാബുഷെയ്ന്‍ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ 77-ാം ഓവറിലെ രണ്ടാം പന്ത് ജഡേജ തേര്‍ഡ് മാനിലേക്ക് അടിച്ച് സിംഗിളെടുത്തു.
രണ്ടാം റണ്ണിനായി ഓടി ജഡേജ പിച്ചിന് നടുവില്‍ എത്തിയെങ്കിലും രോഹിത് രണ്ടാം റണ്ണില്‍ താല്‍പര്യം കാട്ടിയില്ല. തേര്‍ഡ് മാനിലേക്ക് പന്തെടുക്കാനായി ഓടിയത് സ്റ്റീവ സ്മിത്തായിരുന്നു. സ്റ്റീവ് സ്മിത്ത് പന്തെടുത്ത് ത്രോ ചെയ്യുന്നതിനിടെ രോഹിത് ജഡേജയോട് തമാശയായി അവന് ശരിക്കും പ്രാന്താണ് എന്ന് പറയുന്നതിന്‍റെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്.
321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റണ്‍സെടുത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. 84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയും ചെയ്തു. ഒമ്പതാം വിക്കറ്റില്‍ അക്സര്‍-ഷമി സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!