
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരുമായി നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വാങ്കഡെയില്‍ പരിശീലനം നടത്തി മടങ്ങവെ അഭിവാദ്യം ചെയ്യാനായി തനിക്കരികിലെത്തിയ അഭിഷേക് നായരോടുള്ള രോഹിത്തിന്‍റെ സ്വകാര്യ സംഭാഷണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സംഭാഷണത്തില്‍ മുംബൈക്കൊപ്പമുള്ള തന്‍റെ അവസാന സീസണായിരിക്കുമെന്ന രോഹിത്തിന്‍റെ പരാമര്‍ശം വൈറലായതോടെ കൊല്‍ക്കത്ത സമൂഹമാധ്യമങ്ങളില്‍ നിന്ന് വീഡിയോ ഡീലിറ്റ് ചെയ്തെങ്കിലും അതിനകം അത് കൈവിട്ട് പോയി. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.
ക്രിക്കറ്റ് താരങ്ങളുടെ സ്വകര്യതക്ക് ഇന്നത്തെ കാലത്ത് യാതൊരു പരിഗണനയുമില്ലെന്നും അവരുടെ ഓരോ ചുവടും സംഭാഷണവും ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും രോഹിത് എക്സ് പോസ്റ്റില്‍ പറഞ്ഞു.മത്സര ദിവസവും പരിശീലനസമയത്തും സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലും റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്.ഞാന്‍ നടത്തിയൊരു സൗഹൃദ സംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞിട്ടും അവരത് റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടു. അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.അവര്‍ക്ക് എക്സ്ക്ല്യൂസീവ് കണ്ടന്‍റുകളുണ്ടാക്കുന്നതിലും കാഴ്ചക്കാരെ കൂട്ടുന്നതിലും മാത്രമാണ് നോട്ടം.പക്ഷെ അവരിത് തുടര്‍ന്നാല്‍ കളിക്കാരുമായും ആരാധകരുമായുമുള്ള പരസ്പര വിശ്വാസം നഷ്ടമാകും. കുറച്ചെങ്കിലും സാമാന്യബുദ്ധി ഉപയോഗിക്കു എന്നായിരുന്നു രോഹിത്തിന്‍റെ എക്സ് പോസ്റ്റ്.
അഭിഷേക് നായരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞിരുന്നു.അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ എന്നെ ഇതൊന്നും ബാധിക്കില്ല.അവരാണ് ഇനി തീരുമാനിക്കേണ്ടത്,എന്തൊക്കെ സംഭവിച്ചാലും അതെന്‍റെ വീടാണ് ഭായ്. ഞാനുണ്ടാക്കിയ ക്ഷേത്രമാണത് എന്ന് പറഞ്ഞശേഷം എന്തായാലും എനിക്കെന്താ ഇതെന്‍റെ അവസാനത്തേതാണെന്ന് പറഞ്ഞാണ് രോഹിത് വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഇതാണ് കൊല്‍ക്കത്ത സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തത്. രോഹിത് സംസാരിക്കുമ്പോള്‍ ക്യാമറമാന്‍ ഷൂട്ട് ചെയ്യുന്നത് കണ്ട് അരുതെന്ന് പറഞ്ഞ് വിലക്കുന്നതും വീഡിയോയില്‍ കാണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!