
മുംബൈ: ഏകദിന ലോകകപ്പിന് ശേഷം മനസ് തുറന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഹിത് സംവദിച്ചത്. ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനാവുന്നതിന് അപ്പുറമായിരുന്നുവെന്ന് രോഹിത് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കതെിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന രോഹിത് പറയുന്നതിങ്ങനെ... ''ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങള്‍ ഇത്രയും നാള്‍ ശ്രമിച്ചത്. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്‌നം കണ്ടത് നഷ്ടപ്പെട്ടപ്പോള്‍ എനിക്കും ബുദ്ധിമുട്ട് തോന്നി. ലോകകപ്പ് നഷ്ടത്തിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബവും, സുഹൃത്തുക്കളൊക്കെയാണ് കാര്യങ്ങള്‍ ലളിതമാക്കിയത്. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തില്‍ മുന്നോട്ട് പോകണം.'' രോഹിത് വ്യക്തമാക്കി.
''ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും രോഹിത് പറഞ്ഞു. ''വിജയിക്കാന്‍ ആവശ്യമായ എല്ലാം ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ തുടക്കത്തിലെ 10 മത്സരങ്ങളും ജയിച്ചു. എന്നാല്‍ ആ മത്സരങ്ങളിലെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. അത് സ്വാഭാവികമായും എല്ലാ മത്സരത്തിലും സംഭവിക്കുന്നതാണ്. പെര്‍ഫെക്റ്റ് ആയ ഒരു ഒരു കളിക്കാനാവില്ല. എന്നാല്‍ ഞാന്‍ എന്റെ സഹതാരങ്ങളുടെ പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു. ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക് മതിപ്പുണ്ടായിരുന്നു. എല്ലാവരും ടീമിനെ ആത്മാര്‍ത്ഥമായി പിന്തുണച്ചു. എന്നാല്‍ ഫൈനലില്‍ നിന്നേറ്റ ഷോക്കില്‍ നിന്ന് തിരിച്ചുകയറാന്‍ പാടുപെട്ടു. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളയെടുക്കാനും യാത്ര നടത്താനും താല്‍പര്യം തോന്നിയത്.'' രോഹിത് പറഞ്ഞുനിര്‍ത്തി.
ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹം ഇടവേളയെടുത്തിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് തിരിച്ചെത്തും. അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!