
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടെസ്റ്റ് കളിക്കാനിരിക്കെ ഇന്ത്യക്ക് ആശ്വാസമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊവിഡ് പോസിറ്റീവായിരുന്ന രോഹിത് ശര്‍മ (Rohit Sharma) ഐസൊലേഷനില്‍ നിന്ന് പുറത്തിറങ്ങിയെന്നുള്ളതാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് നടത്തുന്ന കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ താരം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് കളിക്കാനെത്തും. ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) എന്നിവര്‍ രോഹിത് കളിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ഐസൊലേഷന്‍ അവസാനിപ്പിച്ചതിന് ശേഷമുള്ള രോഹിത്തിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
നേരത്തെ രോഹിത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു. താരം കളിക്കുമോ എന്നുള്ളതായിരുന്ന പ്രധാന ചോദ്യം. കളിക്കാനാവില്ലെങ്കില്‍ ക്യാപ്റ്റനെ മാത്രമല്ല, ഓപ്പണറേയും ഇന്ത്യ കണ്ടെത്തണമായിരുന്നു. രോഹിത്തിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ജൂലൈ ഒന്ന് മുതലാണ് ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക.
പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചെങ്കില്‍ മാത്രമെ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടാവട്ടെ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.
ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!