SA vs IND: ഭുവനേശ്വര്‍ കുമാറിന് പകരക്കാരനെ ഇറക്കേണ്ട സമയമായി, തുറന്നു പറഞ്ഞ് ബാറ്റിംഗ് ഇതിഹാസം

By Web TeamFirst Published Jan 22, 2022, 1:44 PM IST
Highlights

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്നു ഭുവി. എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി ഐപിഎല്ലിലായാലും രാജ്യാന്തര മത്സരങ്ങളിലായാലും ഭുവി ഏറെ റണ്‍സ് വഴങ്ങുന്നു. ഇന്നിംഗ്സിന്‍റെ തുടക്കത്തിലല്ല ഇത്. ഡെത്ത് ഓവറുകളിലാണ് ഭുവി റണ്‍സേറെ വഴങ്ങുന്നത്. അവസാന ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബാറ്ററെ വട്ടംകറക്കുന്ന ഭുവിയെ ഇപ്പോള്‍ കാണാനാവുന്നില്ല.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും(SA vs IND) തോറ്റ് ഏകദിന പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ ഇന്ത്യന്‍ ബൗളിംഗിലെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍(Sunil Gavaskar). ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന്(Bhuvneshwar Kumar) ഇന്ത്യ പകരക്കാരെ ഇറക്കേണ്ട സമയമായെന്ന് ഗവാസ്കര്‍ പറഞ്ഞു.

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഭുവനേശ്വര്‍ കുമാറിന് പകരം ദീപക് ചാഹറിന്(Deepak Chahar ) ടീമില്‍ അവസരം നല്‍കണമെന്നും ദീപക്കിനെ ടീമിന്‍റെ അവിഭാജ്യ ഘടകമാക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ 64 റണ്‍സ് വഴങ്ങിയ ഭുവി രണ്ടാം മത്സരത്തില്‍ 67 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. ഈ സാഹചര്യത്തിലാണ് ഗവാസ്കറുടെ വിമര്‍ശനം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്നു ഭുവി. എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി ഐപിഎല്ലിലായാലും രാജ്യാന്തര മത്സരങ്ങളിലായാലും ഭുവി ഏറെ റണ്‍സ് വഴങ്ങുന്നു. ഇന്നിംഗ്സിന്‍റെ തുടക്കത്തിലല്ല ഇത്. ഡെത്ത് ഓവറുകളിലാണ് ഭുവി റണ്‍സേറെ വഴങ്ങുന്നത്. അവസാന ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബാറ്ററെ വട്ടംകറക്കുന്ന ഭുവിയെ ഇപ്പോള്‍ കാണാനാവുന്നില്ല.

ഇത് ഏത് ബൗളര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. കാരണം എതിരാളികള്‍ എല്ലായ്പ്പോഴും ബൗളര്‍മാരെ പഠിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അതിനനുസരിച്ച് അവര്‍ തന്ത്രങ്ങളും മാറ്റും. അതുകൊണ്ടുതന്നെ ഭുവിക്ക് പകരം മറ്റൊരു ബൗളറെ പരീക്ഷിക്കേണ്ട സമയമാണിപ്പോള്‍.

അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ഡ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിനെ ഒരുക്കാന്‍ ഇന്ത്യ ഇപ്പോഴെ തയാറാവണം. ഏകദിന ലോകകപ്പിന് ഇനിയും 17-18 മാസം ബാക്കിയുണ്ട്. അത് മുന്നില്‍ കണ്ട് ഇപ്പോഴെ തയാറെടുക്കണം. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും ഇംഗ്ലണ്ടിനുമെതിരെ വരാനിരിക്കുന്ന പരമ്പരകള്‍ ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള പരമ്പരകളായി കണക്കാക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!