
കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും (SA vs IND) തമ്മിലുളള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നാളെ തുടങ്ങും. കേപ്ടൗണില്‍ (Cape Town Test) ആണ് മത്സരം. ആദ്യ ടെസ്റ്റില്‍ ഇന്ത്യയും രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുമാണ് ജയിച്ചത്. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. വാണ്ടറേഴ്‌സില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി അന്തിമ ഇലവനിലേക്ക് തിരിച്ചെത്തും. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവോ ഇഷാന്ത് ശര്‍മയോ ഇന്ത്യന്‍ ടീമില്‍ എത്തിയേക്കും. നാളെ കേപ്ടൗണില്‍ പരമ്പര ജയം തേടി ഇന്ത്യ ഇറങ്ങുകയാണ്.
ഇന്ത്യ നാളെയിറങ്ങുമ്പോള്‍ മലയാളി താരം എസ് ശ്രീശാന്തിനെ ഓര്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. കേപ്ടൗണില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ഇന്ത്യന്‍ പേസര്‍ ശ്രീശാന്താണ്. 2011ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ശ്രീശാന്തിന്റെ ഇന്ദ്രജാലം. നിര്‍ണായകമായ
മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്ക് പോവുകയായിരുന്ന ആതിഥേയരെ പിടിച്ചുകെട്ടിയത് മലയാളി താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്‍.
ഹാഷിം അംല, എബി ഡിവില്ലിയേഴ്‌സ്, ആഷ്‌വെല്‍ പ്രിന്‍സ്, മാര്‍ക്ക് ബൗച്ചര്‍, മോണി മോര്‍ക്കല്‍ എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ ശ്രീശാന്തിന് മുന്നില്‍ വീണത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറിയോടെ തിരിച്ചടിച്ച ഇന്ത്യ മത്സരവും പരമ്പര സമനിലയിലാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഹര്‍ഭജന്‍ സിംങ്ങിന്റെ തകര്‍പ്പന്‍ ബൗളിങ്ങും കേപ്ടൗണിലെ ഇന്ത്യയുടെ നല്ല ഓര്‍മയാണ്.
ഏഴ് വിക്കറ്റാണ് ഭാജി രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. അന്നത്തെ പരമ്പരയ്ക്ക് സമാനമായി നിര്‍ണായകമായ മൂന്നാം ടെസ്റ്റിന് കേപ്ടൗണില്‍ ഇറങ്ങുമ്പോള്‍ ഫലമെന്താകുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!