
കേപ്ടൗണ്‍: നാളെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ഏകദിന പരമ്പര ആരംഭിക്കുന്നത്. ഒരുപാട് മാനങ്ങളുണ്ട് പരമ്പരയ്ക്ക്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോലി (Virat Kohli) ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഇറങ്ങുന്ന പരമ്പരയാണിത്. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിക്കിറങ്ങുന്നത്.
ആദ്യ ഏകദിനത്തിന് മുമ്പ് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണറുടെ റോളില്‍ മടങ്ങിയെത്തുമെന്ന് രാഹുല്‍ പറഞ്ഞു. ''രാജ്യത്തെ നയിക്കാന്‍ കഴിയുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളവും സവിശേഷത നിറഞ്ഞതാണ്. ഞാനതില്‍ നിന്ന് ഒരിക്കലും വ്യത്യസ്ഥനല്ല. ടെസ്റ്റ് ക്യാപ്റ്റന്‍സി എന്നെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമായില്ല. എന്നാല്‍ ആ അനുഭവത്തില്‍ ഏറെ പഠിക്കാന്‍ കഴിഞ്ഞു.'' രാഹുല്‍ വ്യക്തമാക്കി.
രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണായി തിരിച്ചെത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. ''കഴിഞ്ഞ 14-15 മാസത്തിനിടെ ഞാന്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ കളിച്ചു. ആ സമയത്ത് എന്നില്‍ നിന്ന് ടീമിന് വേണ്ടത് അതായിരുന്നു. എന്നാലിപ്പോള്‍ രോഹിത് ടീമിലില്ല. ഞാന്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യേണ്ടതുണ്ട്.'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കെതിരെ കളിക്കുക. പാളിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!