
ജൊഹാനസ്ബര്‍ഗ്: മഴ ദൈവങ്ങള്‍ക്കും ഇന്ത്യയുടെ തോല്‍വി തടയാനായില്ല. വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയവുമായി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ ഒപ്പമെത്തി(1-1). നാലാം ദിനം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും മഴ കൊണ്ടുപോയെങ്കിലും അവാന സെഷനില്‍ വിജയലക്ഷ്യമായ 240 റണ്‍സ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തു.
96 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ്(Dean Elgar) ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. റാസി വാന്‍ഡര്‍ ഡസ്സന്‍(40), ടെംബാ ബാവും(23) എന്നിവരും നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 118-2 എന്ന സ്കോറില്‍ അവസാനം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ഇന്ന് വീഴ്ത്താനായത്. സ്കോര്‍ ഇന്ത്യ 202, 266, ദക്ഷിണാഫ്രിക്ക 229, 243-3.
വാണ്ടറേഴ്സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. തോല്‍വിയുടെ വാണ്ടറേഴേസിലെ അപരാജിത റെക്കോര്‍ഡും ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11ന് കേപ്ടൗണില്‍ ആരംഭിക്കും.
മഴയും രക്ഷിച്ചില്ല
നാലാം ദിനം ആദ്യ രണ്ട് സെഷനുകളും മഴ കൊണ്ടുപോയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളും അതില്‍ ഒലിച്ചുപോയി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ബൗണ്‍സറുകളെറിയാന്‍ ശ്രമിച്ച് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും വൈഡിലൂടെ പന്ത് കടത്തി ദക്ഷിണാഫ്രിക്കയുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്തു. നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്താനായാല്‍ മാത്രെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടായിരുന്നുള്ളു.
എന്നാല്‍ ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാറിനൊപ്പം പിടിച്ചു നിന്ന വാന്‍ഡര്‍ ഡസ്സന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ബൗണ്‍സറുകളെ അതിജീവിച്ച് അനായാസം റണ്‍സ് കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ സമ്മര്‍ദ്ദം അകന്നു. മൂന്നാം വിക്കറ്റില്‍ എല്‍ഗാറുമൊത്ത് 82 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഡസ്സന്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്ത് എത്തിച്ചശേഷമാണ് പുറത്തായത്. സ്കോര്‍ 175ല്‍ നില്‍ക്കെ ഡസ്സനെ(40) വീഴ്ത്തി ഷമി നേരിയ പ്രതീക്ഷ നല്‍കി. തൊട്ടുപിന്നാലെ ടെംബാ ബാവുമയെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കാനുള്ള അവസരം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ കൈവിട്ടു. ബാവുമ നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈയിലൊതുക്കാന്‍ ഠാക്കൂറിനായില്ല. ഇതോടെ പ്രതീക്ഷ കൈവിട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!