
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ബൗളിംഗില്‍ തിളങ്ങിയ രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനെയും അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രോഹിത്തും രവീന്ദ്രയും രവിചന്ദ്രനും ചേരുന്ന ഇന്ത്യയുടെ RRR നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. സെഞ്ചുറിയുമായി രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അശ്വിനും ജഡേജയും ഇന്ത്യക്ക് നിര്‍ണായക വിക്കറ്റുകള്‍ സമ്മാനിച്ചുവെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
സെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തിയിരുന്നു. ഇരുവര്‍ക്കും ഓസീസിനെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതമാണുള്ളത്. നാഗ്പൂര്‍ ടെസ്റ്റിലെ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയും രോഹിത് ഇന്ന് മറികടന്നിരുന്നു.
രാജ്യാന്തര കരിയറിലെ രോഹിത്തിന്‍റെ 43-ാം സെഞ്ചുറിയാണിത്. 42 സെഞ്ചുറി നേടിയിട്ടുള്ള സ്മിത്തിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. 44 സെഞ്ചുറി നേടിയിട്ടുള്ള ജോ റൂട്ടും 45 സെഞ്ചുറി നേടിയിട്ടുള്ള ഡേവിഡ് വാര്‍ണറും 74 സെഞ്ചുറി നേടിയിട്ടുള്ള വിരാട് കോലിയുമാണ് കോലിക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ഒരേയൊരു ഹിറ്റ്‌മാന്‍റെ വീണ്ടുമൊരു അസാധ്യ ഇന്നിംഗ്സെന്നായിരുന്നു യുവരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചത്.
മറ്റൊരു ബാറ്ററും അര്‍ധസെഞ്ചുറി പോലും നേടാത്ത പിച്ചില്‍ അസാമാന്യ മികവോടെയാണ് രോഹിത് നാലു സെഷനുകളില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടിയതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ഇതുവരെ ആഘോഷിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ആകാശ് ചോപ്ര കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!