ആദ്യം ബാറ്റ് ചെയ്ത കേരളം നജ്‌ല സി.എം.സി, ആശ ശോഭന എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ 153 റണ്‍സെടുത്തപ്പോള്‍, ഹര്‍ലീന്‍ ഡിയോളിന്റെ മികവില്‍ ഹിമാചല്‍ 18.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇരുടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.

പോണ്ടിച്ചേരി: സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ കേരളത്തെ തോല്‍പിച്ച് ഹിമാചല്‍ പ്രദേശ്. ഏഴ് വിക്കറ്റിനായിരുന്നു ഹിമാചല്‍ പ്രദേശിന്റെ വിജയം. വിജയത്തോടെ ഹിമാചല്‍ പ്രദേശ് ഫൈനലില്‍ കടന്നു. കേരളം നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫൈനല്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറി നേടിയ നജ്‌ല സി.എം.സി.യുടെയും ആശ ശോഭനയുടെയും ഇന്നിങ്‌സുകളാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. നജ്‌ല 50 പന്തുകളില്‍ നിന്ന് 54-ഉം ആശ ശോഭന 38 പന്തുകളില്‍ നിന്ന് 50-ഉം റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചല്‍ പ്രദേശ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 35 പന്തുകളില്‍ 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഹിമാചല്‍ പ്രദേശിന്റെ ടോപ് സ്‌കോറര്‍. സൊനാല്‍ ഥാക്കൂര്‍ 29-ഉം മോണിക്ക ദേവിയും ദേവാന്‍ശി ശര്‍മ്മയും 27 റണ്‍സ് വീതവും നേടി. കേരളത്തിന് വേണ്ടി നിയ നസ്‌നീന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

YouTube video player