
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) കന്നിക്കിരീടത്തിന് സാക്ഷിയാവാന്‍ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിന്റെ (Sahal Abdul Samad) കുടുംബവും ഗോവയില്‍. താരത്തിന്റെ കളി നേരിട്ട് കാണാനാണ് ഉപ്പ അബ്ദുള്‍ സമദ് അടങ്ങുന്ന കുടുംബം ഗോവയിലെ ഫറ്റോര്‍ഡ് സ്‌റ്റേഡിയത്തിലെത്തിയത്. കുടുംബത്തിലെ ഇരുപതോളം പേരാണ് ഹൈദാബാദ് എഫ്‌സിക്കെതിരായ സഹലിന്റെ പ്രകടനം കാണാന്‍ ഗോവയിലെത്തിയത്. എന്നാല്‍ താരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.
സഹലിനെ കളിക്കുമോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് ഉപ്പ അബ്ദുള്‍ സമദ് പറയുന്നതിങ്ങനെ... ''കളിക്കുമെന്നാണ് കോച്ച് പറഞ്ഞിരുന്നത്. അതുതന്നെയാണ് സഹലും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. കളിക്കുമെന്ന് കരുതുന്നു. ഇന്നലെ മെഡിക്കല്‍ സംഘത്തോടൊപ്പമാണ് പരിശീലനം നടത്തിയത്. പരിക്കുണ്ടാവുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യമാണിത്. എന്നാല്‍ സാരമുള്ള പരിക്കെല്ലന്നാണ് വിവരം. അവസാനനിമിഷം എന്തെങ്കിലും മാറ്റമുണ്ടെങ്കിലേ കളിക്കാതിരിക്കാന്‍ സാധ്യതയുള്ളൂ.'' അദ്ദേഹം പറഞ്ഞു.
യുവതാരം കെ പി രാഹുലുമായാണ് സഹല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഇത്തഴണ കപ്പടിക്കുമെന്നും കുടുബാംഗങ്ങള്‍ വ്യക്തമാക്കി. ഗ്യാലറിയിലെത്തുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തിയെന്ന് നേരത്തെ രാഹുലും പറഞ്ഞിരുന്നു. യുവതാരത്തിന്റെ വാക്കുകള്‍.. ''ഒരുകാലത്ത് ഞാനും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍ ബോയ് ആയിരുന്നു. ആ ടീമിനെ ഫൈനല്‍ കളിക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ അവസരം ഒരുക്കിതന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ടീമുകളും കരുത്തരാണ്. അതുപോലെ ഹൈദരാബാദ് എഫ്‌സിയും. ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും പിറകിലല്ല. പറ്റാവുന്ന ടീമിനെയൊക്കെ കീഴ്‌പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. എതിരെ ആര് വരുന്നുവെന്നുള്ളത് നമ്മള്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മള്‍ നമ്മുടെ പ്രകടനം പുറത്തെടുക്കുക. അതുമാത്രമാണ് ലക്ഷ്യം.'' രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഇന്ന് പ്ലയിംഗ് ഇലവനിലെത്തുമോ എന്നുറപ്പില്ല. പകരക്കാരനായി കളിക്കാനാണ് സാധ്യത കൂടുതല്‍. അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദു സമദ് എന്നിവരുടെ കളിക്കുമോ എന്ന് നോക്കിയായിരിക്കും പ്ലയിംഗ് ഇലവനില്‍ രാഹുലിന്റെ സ്ഥാനം. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ശാരീരക ബുദ്ധിമുട്ടുകളുള്ള ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം പരിശീലകനം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ആദ്യഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!