
ലഖ്‌നൗ: ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പട്ടികയില്‍ സഞ്ജു സാംസണ്‍ ആദ്യ പത്തില്‍ തുടരും. ഇന്ന് മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ എന്നിവരായിരുന്നു സഞ്ജുവിന് ഭീഷണി. എന്നാല്‍ ക്ലാസന്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 11 മത്സരങ്ങളില്‍ 339 റണ്‍സുമായി 15-ാം സ്ഥാനത്താണ് ക്ലാസന്‍. എന്നാല്‍ തിലക് വര്‍മ 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഇപ്പോള്‍ 384 റണ്‍സുമായി സഞ്ജുവിന് പിന്നില്‍ 11-ാം സ്ഥാനത്താണ് തിലക്.
മുംബൈക്കെതിരെ 48 റണ്‍സ് നേടിയ ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് വന്‍ കുതിപ്പ് നടത്തി. മത്സരത്തിന് മുമ്പ് ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ഹെഡ് നാലാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ 444 റണ്‍സാണ് ഹൈദരാബാദ് ഓപ്പണര്‍ നേടിയത്. അതേയസമയം, ആദ്യ മൂന്ന് സ്ഥാനങ്ങള്‍ മാറ്റമില്ലതെ തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോലി ഒന്നാമത് തുടരുന്നു. 11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായതോടെ അവസരം നഷ്ടമായി. 541 റണ്‍സുമായി വിരാട് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ് ഇപ്പോള്‍. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്. ഹെഡിന്റെ വരവോടെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ 431 റണ്‍സുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. 429 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രാഹുലിന് തൊട്ടു പിന്നില്‍ ആറാം സ്ഥാനത്തുണ്ട്.
സായ് സുദര്‍ശന്‍ (424), റിയാന്‍ പരാഗ് (409), റിഷഭ് പന്ത് (398), സഞ്ജു സാംസണ്‍ (385) എന്നിവരാണ് ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ താരം ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായതാണ് സഞ്ജുവിനെ ആദ്യ പത്തില്‍ നിലനിര്‍ത്തിയത്. 350 റണ്‍സുള്ള ദുബെ നിലവില്‍ 14-ാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!