
ഡബ്ലിന്‍: ഇന്നലെ അയർലന്‍ഡിനെതിരായ രണ്ടാം ടി0യില്‍(IRE vs IND 2nd T20I) ദീപക് ഹൂഡയുടെയും(Deepak Hooda) സഞ്ജു സാംസണിന്‍റേയും(Sanju Samson) ബാറ്റിംഗ് ഷോയാണ് ആരാധകർ കണ്ടത്. രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഇരുവരും കളംനിറഞ്ഞു. ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യന്‍ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടിന്‍റെ റെക്കോർഡ് ഇരുവരും ഇതോടെ പേരിലാക്കിയിരുന്നു. മറ്റൊരു റെക്കോർഡ് കൂടി സഞ്ജുവും ഹൂഡയും തകർത്തു എന്നതും ശ്രദ്ധേയം.
രാജ്യാന്തര ടി20യില്‍ രണ്ടാം വിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ട് കൂടിയാണ് സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് നേടിയ 176 റണ്‍സ്. 2020ല്‍ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‍ലറും ഡേവിഡ് മാലനും ചേർന്ന് നേടിയ 167 റണ്‍സാണ് പഴങ്കഥയായത്.
അയർലന്‍ഡ് ബൗളർമാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്ജുവും ചേർത്തത്. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഡബ്ലിനില്‍ കുറിച്ച 176 റണ്‍സ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി.
സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ 20 ഓവറില്‍ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോള്‍ മത്സരം നാല് റണ്‍സിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്തു. അയർലന്‍ഡിന് 20 ഓവറില്‍ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സുമായി ഹൂഡ കളിയിലെ താരമായി. ഹൂഡയുടെ കന്നി രാജ്യാന്തര ശതകമാണിത്. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും ഉള്‍പ്പടെ 77 റണ്‍സെടുത്തു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോറാണിത്. ഹൂഡ തന്നെയാണ് പരമ്പരയുടെ താരം.
IRE vs IND : സഞ്ജു സാംസണ്‍ ബാല്യകാല സുഹൃത്ത്, ഒപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം: ദീപക് ഹൂഡ