
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ വിംബിള്‍ഡണ്‍ ഫൈനല്‍ വേദിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് ഫൈനല്‍ കാണാന്‍ എത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സഞ്ജു സാംസണ്‍, ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്ക് നൊവാക് ജോക്കോവിച്ച് നല്‍കുന്ന പ്രചോദനത്തെക്കുറിച്ച് വാചാലനായി. ഇന്ത്യന്‍ സഹതാരങ്ങളായ അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, മുന്‍ താരം യുവരാജ് സിംഗ് എന്നിവരും വിംബിള്‍ഡണിനെത്തിയിരുന്നു.
ഏറെ സ്‌റ്റൈലിഷ് ആയ ബീജ് നിറത്തിലുള്ള ബ്ലേസര്‍ ധരിച്ചെത്തിയ സഞ്ജു സാംസണ്‍ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ജിയോസ്റ്റാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, കളിക്ക് അകത്തും പുറത്തും ജോക്കോവിച്ച് പുലര്‍ത്തുന്ന അച്ചടക്കത്തെയും മാനസിക കരുത്തിനെയും സഞ്ജു പ്രശംസിച്ചു.
സഞ്ജുവിന്റെ വാക്കുകള്‍... ''എന്റെ മാതാപിതാക്കള്‍ ആന്ദ്രെ അഗാസിയുടെ വലിയ ആരാധകരായിരുന്നു. ചെറുപ്പത്തില്‍ ഫെഡററുടെയും നദാലിന്റെയും കളി കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ ജോക്കോവിച്ചും. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം സ്വയം കൈകാര്യം ചെയ്യുന്ന രീതി ഏത് കായികതാരത്തിനും വലിയ പ്രചോദനമാണ്. ഒരു കായികതാരമാവുക എന്നത് ടിവിയില്‍ കാണുന്ന കാര്യങ്ങള്‍ മാത്രമല്ല. ഫിറ്റ്നസ്, മാനസികാരോഗ്യം, സമ്മര്‍ദ്ദങ്ങളെ നേരിടല്‍ എന്നിവയില്‍ അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.'' സഞ്ജു പറഞ്ഞു.
യുവരാജ് സിംഗും ജോക്കോവിച്ചിനെ കുറിച്ച് സംസാരിച്ചു... ''ജോക്കോവിച്ചിന്റെ ആത്മവിശ്വാസം അവിശ്വസനീയമാണ്. ആരാധകരുടെ പിന്തുണ കിട്ടാത്ത സമയത്തും അത് അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുകയേ ഉള്ളൂ. ആളുകള്‍ കഴിയില്ലെന്ന് പറഞ്ഞപ്പോഴെല്ലാം അദ്ദേഹം തിരികെ വന്നു. താനും അതുപോലെ തിരിച്ചുവരവ് നടത്തിയതാണ്. 24 ഗ്രാന്‍ന്‍ഡ് സ്ലാമുകള്‍ നേടിയ അദ്ദേഹത്തിന്റെ പോരാട്ടവീര്യം അത്ഭുതപ്പെടുത്തുന്നു.'' യുവരാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിംബിള്‍ഡണ്‍ ഫൈനലില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെറെവിനെ തോല്‍പിച്ച് ലോക ഒന്നാം നമ്പര്‍ താരമായ ജാനിക് സിന്നര്‍ തന്റെ കിരീടം നിലനിര്‍ത്തി. സെമിഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ചാണ് സിന്നര്‍ ഫൈനലിലെത്തിയത്. പ്രായം 39 കടന്നെങ്കിലും, തന്റെ കരിയറിലെ വെല്ലുവിളികളെ ജോക്കോവിച്ച് ഇന്നും ധീരമായി നേരിടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!