
ഗുവാഹത്തി: അഫ്‌ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞു. ടെസ്റ്റ് ടീമിനെ ശുഭ്‌മാന്‍ ഗില്‍ തന്നെ നയിക്കും. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞതും ശ്രദ്ധേയമാണ്. ടെസ്റ്റ് സ്‌ക്വാഡിലും ഏകദിന ടീമിലും മൂന്ന് വീതം പുതുമുഖങ്ങളുണ്ട് എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.
അതേസമയം, ഏകദിന സ്‌ക്വാഡിന്‍റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞപ്പോള്‍ കെ എല്‍ രാഹുലിന് പുറമെ ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെറ്ററന്‍മാരായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഏകദിന ടീമില്‍ ഇടംപിടിച്ചു.
ബുമ്രക്ക് ഇരു ടീമിലും വിശ്രമം
ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയ്ക്ക് ടെസ്റ്റിലും ഏകദിനത്തിനിലും സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കും എന്നാണ് റിപ്പോര്‍ട്ട്. സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റിൽ വിശ്രമം നൽകി. ജഡ്ഡു ഇപ്പോഴും ടീമിന്‍റെ ഒന്നാം നമ്പർ സ്‌പിന്നറാണ് എന്ന് മുഖ്യ സെലക്‌ടർ അജിത് അഗാർക്കർ ടീം പ്രഖ്യാപനവേളയില്‍ വ്യക്തമാക്കി. ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു എന്നുമാണ് സെലക്‌ഷന്‍ കമ്മിറ്റിയുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!