യുവതാരങ്ങളുടെ ഭാഗ്യമാണ് അദ്ദേഹം; രാഹുല്‍ ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് സഞ്ജു സാംസണ്‍

By Web TeamFirst Published Jul 15, 2021, 3:49 PM IST
Highlights

പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയ സാഹചര്യത്തില്‍ ശിഖര്‍ ധവനാണ് ഇന്ത്യയെ നയിക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡും. കൂടെ ഒരുപറ്റം യുവതാരങ്ങളുമുണ്ട്. 

കൊളംബൊ: ഞായറാഴ്ച്ചയാണ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഈ മാസം 13ന് ആരംഭിക്കുന്ന പരമ്പരയാണ് 18ലേക്ക് മാറ്റിയത്. പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയ സാഹചര്യത്തില്‍ ശിഖര്‍ ധവനാണ് ഇന്ത്യയെ നയിക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡും. കൂടെ ഒരുപറ്റം യുവതാരങ്ങളുമുണ്ട്. 

മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സുവര്‍ണാവസരമാണിത്. ഇക്കാര്യം സഞ്ജു തുറന്നുപറയുകയും ചെയ്തു. മറ്റൊരു മലയാളി ദേവ്ദത്ത് പടിക്കല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ നിതീഷ് റാണ എന്നിവര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 'ഫോളോ ദ ബ്ലൂസ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും. 

സഞ്ജു തുടങ്ങുന്നതിങ്ങനെ.. ''ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തുന്ന ഓരോ യുവതാരവും രാഹുല്‍ ദ്രാവിഡിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ എയിലും ജുനിയര്‍ തലത്തിലും കളിക്കുമ്പോഴെല്ലാം ദ്രാവിഡ് ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഒപ്പമുണ്ടാവും. ഈയൊരു ഘട്ടത്തിലൂടെ കടന്നു പോകാന്‍ കഴിയുകയെന്നത് യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 

രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സിന് പോയത് ഞാനോര്‍ക്കുന്നു. അന്നെനിക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. അദ്ദേഹം അദ്ദേഹം എന്റെയടുത്ത് വന്ന് രാജസ്ഥാന് വേണ്ടി കളിക്കാമോ എന്ന് ചോദിച്ചു. എന്റെ ജീവിതത്തിലെ മഹത്തായ സംഭവമായിരുന്നത്. ഞാനൊരിക്കലും മറക്കില്ല. എത്ര വലിയ മനുഷ്യനാണ് അദ്ദേഹമെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. ദ്രാവിഡുമൊത്തുള്ള സൗഹൃദം വളരെയധികം ആസ്വദിക്കുന്നു.'' സഞ്ജു വ്യക്തമാക്കി.

ദേവ്ദത്ത് പടിക്കലും സംസാരത്തില്‍ പങ്കുചേര്‍ന്നു. ''വളരെയധികം ശാന്തനായ മനുഷ്യനാണ് ദ്രാവിഡ്. ജൂനിയര്‍ താരങ്ങളാണെങ്കില്‍ പോലും വിനയത്തോടെ മാത്രമേ അദ്ദേഹം സംസാരിക്കൂ. അങ്ങനെ ഒരാളെ പരിശീലകനായി ലഭിക്കുന്നുവെങ്കില്‍ അതൊരു ഭാഗ്യം തന്നെയാണ്.'' പടിക്കല്‍ പറഞ്ഞു. 

ദ്രാവിഡ് കാണിക്കുന്ന ഏകാഗ്രതയുടെ ഒരംശം പോലും എനിക്ക് കാണിക്കാന്‍ കഴിയുമെങ്കില്‍ അതെന്റെ നേട്ടമായി കുരുതുന്നുവെന്ന നിതീഷ് റാണയും വ്യക്തമാക്കി.

click me!