
മുംബൈ: ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ വ്യാപകമായ മാറ്റമുണ്ടായേക്കും. ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ അരങ്ങേറ്റംകുറിക്കുന്ന പരമ്പര കൂടിയായിരിക്കുമത്. ജൂലൈയില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കരുത്തുള്ള ടി20 ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി സീനിയര്‍ താരങ്ങളെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തും. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല.
അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇവരെ കൂടാതെ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാവും ടീം പ്രഖ്യാപനം നടത്തുക. കോലിക്കും രോഹിത്തിനുമൊപ്പും ജസ്പ്രിത് ബുമ്രയെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കിയേക്കും. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകള്‍ മുന്‍നിര്‍ത്തിയാണിത്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളെ ടി20 ടീമിലേക്ക് പരിഗണിക്കും.
സിംബാബ്‌വെ പര്യടനത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങലും ടി20യും ഇന്ത്യ കളിക്കും. ഏകദിന പരമ്പരയില്‍ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ടീമിനെ അണിനിരത്തും. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ റിഷഭ് പന്തിന് വിശ്രമം നല്‍കും. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ മുന്നില്‍ നില്‍ക്കെയാണ് താരത്തിന് വിശ്രമം അനുവദിക്കുന്നത്. പകരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറാക്കും. രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറലിനേയും ടീമില്‍ ഉള്‍പ്പെടുത്തും.
ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ, ''ഓരോ ഫോര്‍മാറ്റിനും പ്രത്യേക കളിക്കാരെ ആവശ്യമാണെന്ന് ഗംഭീറിന് കൃത്യമായി അറിയാം. സ്ഥിരതയാര്‍ന്ന ഐപിഎല്‍ പ്രകടനക്കാരെ അദ്ദേഹം അവഗണിക്കുന്ന ആളല്ല. സീനിയര്‍ താരങ്ങളെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇത്തരത്തില്‍ ചിന്തിക്കുന്നത്.'' റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!