യുവരാജും രോഹിത്തും റെയ്‌നയും സഞ്ജുവിന് പിന്നില്‍; ഭേദപ്പെട്ട പ്രകടനത്തിനിടയിലും താരം നാഴികക്കല്ല് പിന്നിട്ടു

By Web TeamFirst Published Apr 26, 2022, 11:54 PM IST
Highlights

സഞ്ജുവിന്റെ 125-ാം ഐപിഎല്‍ ഇന്നിംഗ്‌സായിരുന്നു ഇന്നത്തേത്. ഇത്രയും ഇന്നിംഗ്‌സില്‍ വേഗത്തില്‍ 150 സിക്‌സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് സഞ്ജു. ഇക്കാര്യത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ സഞ്ജുവിനെ മറികടക്കാനും സാധ്യതയേറെയാണ്.

പൂനെ: ഐപിഎല്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് (Sanju Samson) 27 റണ്‍സോടെ പുറത്തായെങ്കിലും മൂന്ന് സിക്‌സ് നേടാന്‍ ആയിരുന്നു. ഷഹബാസ് അഹമ്മദിനെതിരെ രണ്ട് സിക്‌സും വാനിന്ദു ഹസരങ്കയ്‌ക്കെതിരെ (Wanindu Hasaranga) ഒരു സിക്‌സുമാണ് സഞ്ജു നേടിയത്. ഇതോടെ ഒരു നാഴികകല്ലും സഞ്ജു പിന്നിട്ടു.

സഞ്ജുവിന്റെ 125-ാം ഐപിഎല്‍ ഇന്നിംഗ്‌സായിരുന്നു ഇന്നത്തേത്. ഇത്രയും ഇന്നിംഗ്‌സില്‍ വേഗത്തില്‍ 150 സിക്‌സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് സഞ്ജു. ഇക്കാര്യത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ സഞ്ജുവിനെ മറികടക്കാനും സാധ്യതയേറെയാണ്. ഇതുവരെ 93 ഐപിഎല്‍ ഇന്നിംഗ്‌സുകള്‍ കളിച്ച രാഹുല്‍ 149 സിക്‌സുകള്‍ നേടിയിട്ടുണ്ട്. യുവരാജ് സിംഗ് (149 സിക്‌സ്), യൂസഫ് പത്താന്‍ (143), എം എസ് ധോണി (133) എന്നിവരാണ് പിന്നില്‍. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം  സുരേഷ് റെയ്‌ന 128 ഇന്നിംഗ്‌സുകളിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 129 ഇന്നിംഗ്‌സുകളിലുമാണ് 150 റണ്‍സ് തികച്ചത്.

ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ 29 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വ്ിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. 

നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

തുടക്കത്തില്‍ തന്നെ വിരാട് കോലി (9), ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരെ പുറത്താക്കി രാജസ്ഥാന്‍, ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. മൂന്നിന് 37 എന്ന നിലയിലായി ബംഗ്ലൂര്‍. പിന്നീടാവട്ടെ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 

രജത് പടിദാര്‍ (16), ഷഹബാസ് അഹമ്മദ് (17), സുയഷ് പ്രഭുദേശായി (2), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (18), മുഹമ്മദ് സിറാജ് (), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!