
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ 5000 ക്ലബ്ബിലെത്തുന്ന പത്താമത്തെ മാത്രം ബാറ്ററെന്ന നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 2013 മുതല്‍ ഐപിഎല്‍ കളിക്കുന്ന സഞ്ജു 185 മത്സരങ്ങളില്‍ (180 ഇന്നിംഗ്‌സ്) നിന്നാണ് 5000 പിന്നിട്ടത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ ആദ്യ ഓവറില്‍ ഔട്ട് സ്വിംഗറുള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി ബീറ്റണായ സഞ്ജു അവസാന പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി. കാഗിസോ റബാഡയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും റണ്ണെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു റബാഡയുടെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് 5000 റണ്‍സ് ക്ലബ്ബിലെത്തിയത്.
ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 5000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. 3555 പന്തുകളിലാണ് സഞ്ജു 5000 ക്ലബ്ബിലെത്തിയത്. 3288 പന്തില്‍ 5000 റണ്‍സ് തികച്ച എ ബി ഡിവല്ലിയേഴ്സ്, 3554 പന്തില്‍ 5000 ക്ലബ്ബിലെത്തിയ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാത്രമാണ് സഞ്ജുവിനെക്കാള്‍ വേഗത്തില്‍ 5000 റണ്‍സ് തികച്ചവര്‍. ഐപിഎല്ലില്‍ അഞ്ച് സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും സഞ്ജുവിന്‍റെ അക്കൗണ്ടിലുണ്ട്. 140.87 സ്‌ട്രൈക്ക് റേറ്റിലും 31.82 ശരാശരിയിലുമാണ് സഞ്ജുവിന്‍റെ നേട്ടം. 119 റണ്‍സാണ് സഞ്ജുവിന്‍റെ ഉയര്‍ന്ന സ്‌കോര്‍.
വിരാട് കോലി(8989), രോഹിത് ശര്‍മ(7183), ശീഖര്‍ ധവാന്‍(6769), ഡേവിഡ് വാര്‍ണര്‍(6565), കെ എല്‍ രാഹുല്‍(5579), സുരേഷ് റെയ്ന(5528), എം എസ് ധോണി(5439), അജിങ്ക്യാ രഹാനെ(5184), എ ബി ഡിവില്ലിയേഴ്സ്(5162) എന്നിവരാണ് സഞ്ജുവിന് മുമ്പ് ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിട്ടവര്‍. 5000 റണ്‍സ് ക്ലബ്ബിലെത്തി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഫോം നിലനിര്‍ത്താന്‍ കഴിയാതിരുന്ന സഞ്ജു ഗുജറാത്തിനെതിരെ 15 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് പുറത്തായി. റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!