
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ സരാന്‍ഷ് ജെയിന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കുമൂലം വാഷിംഗ്ടണ്‍ സുന്ദറിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് മധ്യപ്രദേശിനായുള്ള ആഭ്യന്തര ക്രിക്കറ്റ് താരമായ മുപ്പത്തിമൂന്നുകാരനായ സരാന്‍ഷിന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. വലംകൈയ്യന്‍ ഓഫ് സ്പിന്നറും ഇടംകൈയ്യന്‍ ബാറ്ററുമാണ് സരാന്‍ഷ്. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് പ്ലെയിംഗ് ഇലവനില്‍ ഇടംനേടാന്‍ ശക്തമായ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട.
സരാന്‍ഷ് അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍, ഗാള്‍ ടെസ്റ്റില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരക്കാരനായി താരം ടീമിലെത്താനാണ് സാധ്യത. ഗാലെ ടെസ്റ്റില്‍ കുല്‍ദീപ് 103 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 2014ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സരാന്‍ഷ്, ഒരു ദശാബ്ദത്തിലേറെയായി ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 181 വിക്കറ്റുകളും 2,223 റണ്‍സും താരം നേടിയിട്ടുണ്ട്.
സരാന്‍ഷിന്റെ പിതാവ് സുബോധ് ജെയിനും മധ്യപ്രദേശിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുള്ള വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായിരുന്നു. പ്രശസ്ത പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കീഴിലാണ് സരാന്‍ഷ് തന്റെ കരിയറില്‍ മികച്ച ഫോം കണ്ടെത്തിയത്.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മാനവ് സുതാറിന്റെ പത്ത് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 165 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു നില്‍ക്കവെയാണ് രണ്ടാം മത്സരത്തിനുള്ള ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!