
രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 425 റണ്‍സ് നേടി. മറുപടി ബാറ്റിഹ് ആരംഭിച്ച ബംഗാള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 47 എന്ന നിലയിലാണ്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുന്നവര്‍ക്ക് കിരീടം സ്വന്തമാക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗരാഷ്ട്ര ലീഡെടുക്കാനുളള സാധ്യത ഏറെയാണ്.
ഓപ്പണര്‍മാരായ സുദീപ് കുമാര്‍ ഗരാമി (26), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. സുദീപ് ചാറ്റര്‍ജി (5), മനോജ് തിവാരി (13) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച സൗരാഷ്ട്ര ഇന്ന് 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ചിരാഗ് ജനി (14), ജയ്‌ദേവ് ഉനദ്ഖട് (20) എന്നിവരുടെ വിക്കറ്റുകളണ് സൗരാഷ്ട്രയ്ക്ക് ഇന്ന് നഷ്ടമായത്.
നേരത്തെ അര്‍പിത് വാസവദയുടെ (106) സെഞ്ചുറിയാണ് സൗരാഷ്ട്രയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (66), വിശ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആകാശ് ദീപ് ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്നും മുകേഷ് കുമാര്‍ രണ്ടും ഇഷാന്‍ പോറല്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!