
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ആദ്യ ടെസ്റ്റ് ജയിച്ചതോടെ ടീം ഇന്ത്യ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍. സെഞ്ചൂറിയനില്‍ (Centurion Test) 113 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്കന്‍ (South Africa) മണ്ണില്‍ ഇന്ത്യയുടെ (Team India) നാലാം ടെസ്റ്റ് വിജയമായിരുന്നത്. 2006-07ല്‍ ജൊഹന്നാസ്ബര്‍ഗിലായിരുന്നു ആദ്യജയം.
അന്ന് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ന് നാലാം ജയം സ്വന്തമാക്കിയപ്പോള്‍ ദ്രാവിഡ് പരിശീലകനായി കൂടെയുണ്ട്. 2010-11ല്‍ ഡര്‍ബനിലായിരുന്നു രണ്ടാംജയം. മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. 2017-18 പര്യടനത്തില്‍ കോലിക്ക് കീഴില്‍ ജൊഹന്നാസ്ബര്‍ഗില്‍ മറ്റൊരു ജയം കൂടി സ്വന്തമാക്കി. ഇപ്പോള്‍ സെഞ്ചൂറിയനിലും.
ഈ വര്‍ഷം ഓവര്‍സീസ് ഗ്രൗണ്ടുകളില്‍ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചു. ഇക്കാര്യത്തില്‍ അഞ്ച് ജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേന്‍, ഇംഗ്ലണ്ടിനെതിരെ ഓവല്‍, ലോര്‍ഡ്‌സ് ഇപ്പോല്‍ സെഞ്ചൂറിയനിലും. 2018ലും ഇന്ത്യ ഇത്തരത്തില്‍ നാല് വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. അന്ന് ജൊഹന്നാസ്ബര്‍ഗ്, നോട്ടിംഗ്ഹാം, അഡ്‌ലെയ്ഡ്, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ജയിച്ചത്.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്റെ ടെസ്റ്റ് കൂടിയാണിത്. സ്വന്തം നാട്ടില്‍ മൂന്നാം തവണയാണ് അവര്‍ രണ്ട് ഇന്നിംഗ്‌സിലും 200ല്‍ താഴെ റണ്‍സിന് ഓള്‍ഔട്ടാകുന്നത്. 2001-02ല്‍ ഓസ്‌ട്രേലിയക്കെതിരെ ജൊഹന്നാസ്ബര്‍ഗിലായിരുന്നു ആദ്യത്തേത്. 2017-18ല്‍ ഇന്ത്യക്കെതിരെ ഇതേ വേദിയില്‍ ഇത്തരത്തില്‍ പുറത്തായി. ഇപ്പോള്‍ സെഞ്ചൂറിയനില്‍ മൂന്നാം തവണയും.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ ജയിക്കാവുമെന്നതിന്റെ സൂചനയാണ് സെഞ്ചൂറിയന്‍ ടെസ്റ്റ് നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!