
കൊളംബൊ: ഏഷ്യാ കപ്പില്‍ നാളെ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഹാരിസ് റൗഫ്, നസീം ഷാ, ഓള്‍ റൗണ്ടര്‍ അഗ സല്‍മാന്‍ എന്നിവര്‍ പാകിസ്ഥാനായി കളിക്കില്ല. ഓപ്പണര്‍ ഫഖര്‍ സമാനും അവസരം നഷ്ടമായി. ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി നസീമിനെ ഏഷ്യാ കപ്പില്‍ നിന്നുതന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പകരം സമന്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി.
ഹാരിസ് റൗഫിന് പകരം മുഹമ്മദ് വസീമിനേയും പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേല്‍ക്കുന്നത്. ഹാരിസ് റൗഫ് അഞ്ച് ഓവര്‍ മാത്രമാണ് എറിഞ്ഞത്. റിസര്‍വ് ദിനത്തില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ സാധിച്ചില്ലുന്നില്ല. നസീം 9.2 ഓവറുകളാണ് എറിഞ്ഞത്. തോളിലേറ്റ പരിക്കാണ് നസീമിന് വിനയായത്.
ഇന്ത്യക്കെതിരായ മത്സരത്തിനിടെ അഗ സല്‍മാനും പരിക്കേറ്റിരുന്നു. മധ്യനിര ബാറ്റര്‍ക്ക് പകരം സൗദ് ഷക്കീല്‍ ടീമിലെത്തി. അതേസമയം, ഫഖര്‍ സമാന് വിനയായത് മോശം ഫോമാണ്. ഫഖറിന് പകരം മുഹമ്മദ് ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്ന പാകിസ്ഥാന്‍ ടീം: മുഹമ്മദ് ഹാരിസ്, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം, സമന്‍ ഖാന്‍.
നാളെ ശ്രീലങ്കയുമായുള്ള മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്. ജയിക്കുന്ന ടീം ഫൈനലില്‍ ഇന്ത്യയെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി. ശ്രീലങ്കയുടേയും അവസ്ഥ ഇങ്ങനെയായിരുന്നു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ലങ്ക, ഇന്നലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!