പത്താമനായി ഇറങ്ങിയ ഹാരിസ് റൗഫ് ടോപ് സ്കോറർ, ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി, അഫ്ഗാനോട് തോറ്റത് 18 റണ്‍സിന്

Published : Sep 03, 2025, 08:00 AM IST
Pakistan vs Afghanistan

Synopsis

പത്താമനായി ക്രീസിലെത്തി ആഞ്ഞടിച്ച് 16 പന്തില്‍ 34 റണ്‍സെടുത്ത ഹാരിസ് റൗഫാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.

ഷാര്‍ജ: ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാനെ 18 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെ നേടാനായുള്ളു. പത്താമനായി ക്രീസിലെത്തി ആഞ്ഞടിച്ച് 16 പന്തില്‍ 34 റണ്‍സെടുത്ത ഹാരിസ് റൗഫാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.

169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ അയൂബിനെ ഫസല്‍ഹഖ് ഫാറൂഖി മടക്കി. ഷാഹിബ്‌സാദാ ഫര്‍ഹാനും (13 പന്തില്‍ 18) ഫഖര്‍ സമനും(18 പന്തില്‍ 25) ചേര്‍ന്ന് കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സ്കോര്‍ 29ല്‍ നില്‍ക്കെ ഫര്‍ഹാനെ ഫസല്‍ഹഖ് ഫാറൂഖി തന്നെ മടക്കി. ക്യാപ്റ്റൻ സല്‍മാന്‍ ആഗയും ഫഖറും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാകിസ്ഥാനെ 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഫഖറിനെ മുഹമ്മദ് നബി പുറത്താക്കുകയും സല്‍മാന് ആഗ(15 പന്തില്‍ 20) റണ്ണൗട്ടാവുകയും ചെയ്തതോടെ പാകിസ്ഥാന്‍ 75-4 എന്ന സ്കോറില്‍ പതറി. ഇതോടെ കനത്ത പ്രതിരോധത്തിലായ പാക് മധ്യനിരക്ക് സ്കോറിംഗ് നിരക്ക് ഉര്‍ത്താനായില്ല.

ഹസന്‍ നവാസ്(12 പന്തില്‍ 9), മുഹമ്മദ് നവാസ്(16 പന്തില്‍ 12), മുഹമ്മദ് ഹാരിസ്(4 പന്തില്‍ 1), ഫഹീം അഷ്റഫ്(18 പന്തില്‍ 14) എന്നിവരെ അഫ്ഗാന്‍ സ്പിന്നര്‍മാരായ ക്യാപ്റ്റൻ റാഷിദ് ഖാനും മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് വരിഞ്ഞുകെട്ടിയതോടെ പാകിസ്ഥാന്‍ 111-9ലേക്ക് കൂപ്പുകുത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാരിസ് റൗഫാണ്(16 പന്തില്‍ 34) പാകിസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചത്. ഹാരിസ് റൗഫും പതിനൊന്നാമനായി ക്രീസിലിറങ്ങിയ ഫഹീം അഷ്റഫും(3) ചേര്‍ന്ന് അവസാന വിക്കറ്റില്‍ 40 റണ്‍സ് എടുത്തു. ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന്‍റെ ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടകെട്ടാണിത്. അഫ്ഗാനിസ്ഥാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖിയും നൂര് അഹമ്മദും മുഹമ്മദ് നബിയും ക്യാപ്റ്റൻ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും സേദിഖുള്ള അടലിന്‍റെയും(45 പന്തില്‍ 64) ഇബ്രാഹിം സര്‍ദ്രാന്‍റെയും45 പന്തില്‍ 65) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. പാകിസ്ഥാനുവേണ്ടി ഫഹീം അഷ്റഫ് നാലു വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര