
ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ലോകകപ്പ് ടീമിലെടുക്കുമോ എന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 166ല റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ ഹൈദരാബാദ് അടിച്ചെടുത്തപ്പോള്‍ 28 പന്തില്‍ 75 റണ്‍സുമായി അഭിഷേക് ശര്‍മ പുറത്താകാതെ നിന്നിരുന്നു. 30 പന്തില്‍ 89 റണ്‍സടിച്ച ട്രാവിസ് ഹെഡിനോട് കിടപിടിക്കുന്ന പ്രകടനമാണ് 23കാരനായ അഭിഷേകും ഇന്നലെ നടത്തിയത്.
ഐപിഎല്‍ റണ്‍വേട്ടയില്‍ 400 റണ്‍സ് പിന്നിട്ട അഭിഷേക് 205 സ്ട്രൈക്ക് റേറ്റിലാണ് ഈ സീസണില്‍ റണ്ണടിച്ചു കൂട്ടുന്നത്. സീസണില്‍ 35 സിക്സുകള്‍ പറത്തിയ അഭിഷേക് സിക്സറടിയിലും ഒന്നാമതാണ്. ഈ സാഹചര്യത്തില്‍ അഭിഷേകിനെ സ്റ്റാന്‍ന്‍ഡ് ബൈ താരമായെങ്കിലും ലോകകപ്പ് ടീമിലെടുക്കുമോ എന്ന് ചോദിക്കുകയാണ് ഹര്‍ഭജന്‍. ബെഞ്ച് സ്ട്രെങ്ത്ത് കൂട്ടാനെങ്കിലും അഭിഷേകിനെ ടീമിലെടുക്കുമോ എന്നാണ് ബിസിസിഐയെ ടാഗ് ചെയ്തുകൊണ്ട് ഹര്‍ഭജന്‍ ചോദിക്കുന്നത്.
ലോകകപ്പ് ടീമില്‍ യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാരായി ഇടം നേടിയത്. റിസര്‍വ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലാണ് ടീമിലുള്ളത്. എന്നാല്‍ ഗില്ലും യശസ്വിയും ഐപിഎല്ലില്‍ ഇതുവരെ കാര്യമായി തിളങ്ങിയിട്ടില്ല. യശസ്വി സെഞ്ചുറി നേടിയിരുന്നെങ്കിലും പിന്നീട് നിറം മങ്ങി. ഗില്ലിനാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ഫോമി് അടുത്തൊന്നും എത്താനുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍റെ ചോദ്യം പ്രസക്തമാകുന്നത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ റെക്കോര്‍ഡ് റണ്‍വേട്ടക്ക് കാരണം ട്രാവിസ് ഹെഡിനൊപ്പം കട്ടക്ക് തകര്‍ത്തടിക്കുന്ന അഭിഷേക് കൂടിയാണ്. ചില മത്സരങ്ങളില്‍ ഹെഡിനെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുക്കാനും അഭിഷേകിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!