
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ടീം വലിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, വ്യക്തിഗത പ്രകടനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ പുറത്താകാതെ 80 റണ്‍സ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ശ്രേയസ് എത്തിയത്. 2021ല്‍ അഹമ്മദാബാദില്‍ കോലി ഇതേ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായടി20 പരമ്പരയില്‍ ഒന്നിലധികം അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇതോടെ ശ്രേയസിന്റെ പേരിലായി.
ടീമിലെ മറ്റ് താരങ്ങള്‍ പതറിയപ്പോഴും, അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ശ്രേയസ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ വലിയ ഉത്തരവാദിത്തത്തോടെയാണ് ശ്രേയസ് ബാറ്റ് വീശിയത്. ശിവം ദുബെയുമായി (22 റണ്‍സ്) ചേര്‍ന്ന് 53 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും നായകന് സാധിച്ചു. 18-ാം ഓവറില്‍ സ്പിന്നര്‍ ആദില്‍ റഷീദിനെതിരെ 20 റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനം ശ്രദ്ധേയമായി.
എങ്കിലും, ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവസാന രണ്ട് ഓവറുകളില്‍ എട്ട് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് വഴങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീലയിട്ടു. ആര്‍ച്ചര്‍ (2/20), ജോഷ് ടോങ് (2/36) എന്നിവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. വൈഭവ് സൂര്യവന്‍ഷി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 48-3 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും, ശ്രേയസിന്റെ ഏകാങ്ക പോരാട്ടം ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
തന്റെ ക്യാപ്റ്റന്‍സിയുടെ തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളികള്‍ നേരിടുന്ന ശ്രേയസ് അയ്യര്‍ക്ക്, വ്യക്തിഗത ഫോമിലുള്ള ഈ മികവ് വലിയ ആശ്വാസമാകും. ടീം പരാജയപ്പെട്ടെങ്കിലും, പ്രതിസന്ധിഘട്ടത്തില്‍ ക്രീസിലുറച്ചുനിന്ന് പോരാടാനുള്ള താരത്തിന്റെ ശേഷി ഈ ഇന്നിംഗ്‌സിലൂടെ വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!