
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ മുംബൈ - വിദര്‍ഭ ഫൈനലിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റത് കടുത്ത വിവാദമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സിന് പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. ഇതിനിടെ രണ്ട് തവണ താരം ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് അവസാന ഘട്ടത്തില്‍ താരം കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ തുടക്കത്തിലെ ചില മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാലിപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയിരിക്കുകയാണ് ശ്രേയസ്. കൊല്‍ക്കത്തയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തായാണിത്. താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യം കഴിഞ്ഞ ദിവസം മുംബൈ ടീം മാനേജര് ഭൂഷണ്‍ പാട്ടീല്‍ സൂചിപ്പിച്ചിരുന്നു. ഒരു പേടിയും പേടിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മാനേജരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ആശങ്കയ്ക്കുള്ള വകയൊന്നിമില്ല. ശ്രേയസ് സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഐപിഎല്‍ തയ്യാറെടുപ്പിനായി അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും.'' അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തിയാണ് ശ്രേയസിനെ കരാറില്‍ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി. ദിവസങ്ങള്‍ക്ക് ശേഷം താരത്തിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂര്‍ണമായും മാറിയില്ലെന്ന് ശ്രേയസ് അറിയിക്കുകയായിരുന്നു. പിന്നാലെ ബിസിസിഐ താരത്തിന്റെ കരാര്‍ റദ്ദാക്കി. ഇതോടെ രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനായി. സെമി ഫൈനലില്‍ തമിഴ്‌നാടിനെതിരെ രണ്ട് ഇന്നിംഗ്‌സിലും ശ്രേയസ് കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!