
ബംഗളൂരു: ഐപിഎല്ലിൽ എതിര്‍ ടീമില്‍ നിന്ന് സ്വന്തം ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരത്തെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ രജത് പാട്ടീദാറും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനും. തുടര്‍ച്ചയായ രണ്ടാം സീസണിലും ആരാധകരെ വിസ്മയിപ്പിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിയാണ് മൂന്ന് പേരും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരമായി തെരഞ്ഞെടുത്തത്.
സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു ടീമിൽ നിന്ന് ഏത് ഇന്ത്യൻ താരത്തെയാണ് ഗുജറാത്ത് ടൈറ്റൻസിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഗില്ലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രാജസ്ഥാന്‍റെ യുവ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ പേരാണ് ഗിൽ നിർദ്ദേശിച്ചത്. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 52, 31, 39 എന്നിങ്ങനെയാണ് വൈഭവിന്‍റെ പ്രകടനം. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടി വൈഭവ് റെക്കോർഡിട്ടിരുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന ഇഷാൻ കിഷനും വൈഭവിന്‍റെ ആരാധകനായി മാറിക്കഴിഞ്ഞു. ഹൈദരാബാദിന്റെ ആക്രമണ ശൈലിക്ക് ഏറ്റവും അനുയോജ്യനായ താരം വൈഭവായിരിക്കുമെന്ന് ഇഷാൻ പറയുന്നു. വൈഭവ് സൂര്യവംശി ഞങ്ങളുടെ ടീമിലേക്ക് വരികയാണെങ്കിൽ അത് ഗംഭീരമായിരിക്കും. ഞങ്ങളുടെ ടീമിന്‍റെ കളിയുമായി അവന് പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കും. ഓപ്പണിംഗിൽ വൈഭവ് അടിച്ചുതകർക്കുന്നത് കാണാൻ നല്ല ഭംഗിയാണ്- ഇഷാൻ കിഷൻ പറഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ രണ്ട് തവണ സിക്സറിന് പറത്തിയാണ് വൈഭവ് ഏവരെയും ഞെട്ടിച്ചത്. വെറും 14 പന്തിൽ നിന്നാണ് താരം അന്ന് 39 റൺസ് അടിച്ചുകൂട്ടിയത്.
മറ്റൊരു ടീമില്‍ നിന്ന് സ്വന്തം ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരമാരാണെന്ന ചോദ്യത്തിന് ആര്‍സിബി നായകന്‍ രജത് പാട്ടീദാറിനും ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പാട്ടീദാറും വൈഭവിന്‍റെ പേരാണ് നിര്‍ദേശിച്ചത്. കഴിഞ്ഞ വർഷം നടന്ന മെഗാ താര ലേലത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ 1.1 കോടിക്ക് ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ വൈഭവ്, ഈ സീസണില്‍ 49 പന്തിൽ നിന്ന് 122 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. നേടിയതില്‍ 87 ശതമാനം റൺസും ബൗണ്ടറികളിലൂടെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!