വനിത ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം, എല്ലിസ് പെറിയുടെയും അഷ്‌ലി ഗാര്‍ഡ്‌നറുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഓസ്‌ട്രേലിയ 19 ഓവറില്‍ മറികടന്നു.

ലണ്ടന്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസീസിനൊപ്പം ദക്ഷിണാഫ്രിക്കയും സെമിയില്‍ കടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറുപടി ബാറ്റില്‍ എല്ലിസ് പെറി (38 പന്തില്‍ 56), അഷ്‌ലി ഗാര്‍ഡ്‌നര്‍ (29 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് ജയമൊരുക്കിയത്. ജോര്‍ജിയ വോളിന്റെ (4) വിക്കറ്റ് ഓസീസിന് തുടക്കത്തില്‍ നഷ്ടമായിരുുന്നു. രേണുക സിംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് ബേത് മൂണി (10 പന്തില്‍ 22) - ഫോബ് ലിച്ച്ഫീല്‍ഡ് (25 പന്തില്‍ 24) എന്നിവര്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ ലിച്ച് ഫീല്‍ഡിനെ പുറത്താക്കി ശ്രീ ചരണി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 10-ാം ഓവറില്‍ മൂണിയെ ദീപ്തി ശര്‍മയും മടക്കിയതോടെ മൂന്നിന് 68 എന്ന നിലയിലായി ഓസീസ്.

എന്നാല്‍ പെറി - ഗാര്‍ഡ്‌നര്‍ സഖ്യത്തിന്റെ 100 റണ്‍സ് കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിനരികെ പെറി വീണെങ്കിലും ഗാര്‍ഡ്‌നര്‍, ജോര്‍ജിയ വരേഹമിനെ (4) കൂട്ടുപിടിച്ച് വിജയം പൂര്‍ത്തിയാക്കി. 29 പന്തുകള്‍ നേരിട്ട ഗാര്‍ഡ്‌നര്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി. 38 പന്തുകള്‍ നേരിട്ട പെറിയുടെ ഇന്നിംഗ്‌സില്‍ എട്ട് ബൗണ്ടറികളണ്ടായായിരുന്നു.

നേരത്തെ, 56 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സ്മൃതി മന്ദാന (38), ഷഫാലി വര്‍മ (34), ജമീമ റോഡ്രിഗസ് (34) എന്നിവരും തിളങ്ങി. റിച്ച ഘോഷ് (1), ദീപ്തി ശര്‍മ (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി സോഫി മൊളിനെക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

YouTube video player