
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ഗില്ലിനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ മത്സരം ഒരു ജീവന്‍മരണ പോരാട്ടമായിരുന്നുവെന്നും ഇന്നലെ മികച്ച പ്രകടനം പുറത്തിരുന്നില്ലെങ്കില്‍ അദ്ദേഹം ടി20 ടീമില്‍ പിന്നീട് കാണില്ലായിരുന്നുവെന്നും കനേരിയ പറഞ്ഞു.
അവന് അറിയാമായിരുന്നു, ഇതൊരു ജീവന്‍മരണപോരാട്ടണാണെന്ന്. കാരണം, ഇന്നലെ മികവ് കാട്ടിയില്ലെങ്കില്‍ അവന്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരക്കുള്ള ടീമില്‍ ഉണ്ടാവില്ലായിരുന്നു. എന്നാല്‍ മികച്ച പ്രകടനത്തോടെ സെഞ്ചുറി ഗില്‍ തന്‍റെ ക്ലാസ് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിച്ചുവെന്നും കനേരിയ പറഞ്ഞു.
അവന്‍ ആകെ ആറ് ടി20 മത്സരങ്ങളെ ഇതുവരെ കളിച്ചിട്ടുള്ളു. എന്നാല്‍ ആദ്യ അഞ്ച് ടി20 മത്സരങ്ങളിലും അവന്‍ ഈ ഫോര്‍മാറ്റിന് പറ്റിയ കളിക്കാരനല്ലെന്നാണ് തോന്നിയത്. എന്നാല്‍ ഇന്നലെ അവന്‍ തന്‍റെ ക്ലാസ് തെളിയിച്ചു. അതും സാങ്കേതിക തികവാര്‍ന്ന ക്രിക്കറ്റ് ഷോട്ടുകളിലൂടെ. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെടുമെങ്കിലും ടച്ച് കിട്ടിയാല്‍ അവന്‍ എല്ലാ പന്തും അടിച്ചുപറത്തും. പിന്നെ ബൗണ്ടറിയില്‍ മാത്രമെ പന്ത് കാണാനാവു.
അവന്‍ കോലിയോളം പോന്നവന്‍, പക്ഷെ... ഗില്ലിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
യുവതാരങ്ങള്‍ ഇന്നലെ ഗില്‍ നടത്തിയ പ്രകടനം കണ്ടു പഠിക്കണം. കാരണം, ടി20 ക്രിക്കറ്റെന്നാല്‍ എല്ലാ പന്തും അടിച്ചു കളിക്കുകയോ പരീക്ഷണ ഷോട്ടുകള്‍ കളിക്കുകയോ മാത്രമല്ല. യഥാര്‍ത്ഥ ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ചും മനോഹര സെഞ്ചുറി നേടാമെന്ന് ഗില്‍ ഇന്നലെ തെളിയിച്ചു. കീവി ബൗളര്‍മാര്‍ക്ക് ഗില്ലിനെതിരെ എവിടെ പന്തെറിയണമെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. അതുപോലെ ഗില്ലിന്‍റെ ഷോട്ട് സെലക്ഷനും അപാരമായിരുന്നു. ഗില്ലിന്‍റെ ആ പ്രകടനം വര്‍ഷങ്ങളോളം ആരാധകര്‍ ഓര്‍ത്തിരിക്കുമെന്നും കനേരിയ പറഞ്ഞു.
ഏകദിന ക്രിക്കറ്റിലെ ഫോം ടി20 ക്രിക്കറ്റിലും ആവര്‍ത്തിച്ച ഗില്‍ ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 63 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇന്നലെ ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്താകാതെ നേടിയ 122 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ തിരുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!