
അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ സിഎസ്‌കെ ആരാധകരെ ട്രോളി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ. മത്സരശേഷം സോഷ്യൽ മീഡിയയിൽ ഗിൽ പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയില്‍ ചര്‍ച്ചയായത്. ഈ ഐപിഎൽ സീസണിൽ എതിരാളികളെ വീഴ്ത്തിയ ശേഷം ഗിൽ നടത്തുന്ന രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.
രണ്ടാം തവണയും നന്ദി, മഞ്ഞ വെളിച്ചത്തിനൊടുവില്‍ നീലവെളിച്ചം എന്നായിരുന്നു ഗില്ലിന്‍റെ ഗില്ലും മുഹമ്മദ് സിറാജും ജോസ് ബട്‌ലറും ആരാധകരോട് നിശബ്ദരാവാന്‍ പറയുന്ന ചിത്രം പങ്കുവെച്ച് ഗില്‍ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും ചെന്നൈക്കായിരുന്നു ഗാലറിയുടെ പിന്തുണ.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ തുടക്കത്തിൽ തകർന്നടിഞ്ഞിരുന്നു. എന്നാൽ 17 പന്തിൽ 47 റൺസുമായി ശിവം ദുബെ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ദുബെയുടെ ഓരോ സിക്സും ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. നാല് ഫോറും നാല് സിക്സറുമടിച്ച് തകർത്താടിയ ദുബെയുടെ ഇന്നിങ്സ് അവസാനിച്ചതും ശുഭ്‌മാൻ ഗില്ലിന്‍റെ കൈകളിലായിരുന്നു. തകർപ്പനൊരു ഡൈവിംഗ് ക്യാച്ചിലൂടെയായിരുന്നു ഗില്‍ ദുബെയെ പുറത്താക്കിയത്.
ക്യാച്ചെടുത്തതിന് പിന്നാലെ ആവേശഭരിതനായ ഗിൽ ഗാലറിയിലെ ചെന്നൈ ആരാധകർക്ക് നേരെ വിരൽ ചുണ്ടോട് ചേർത്ത് നിശ്ശബ്ദരാകാൻ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നേരത്തെ സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോഴും ചെപ്പോക്കില്‍ ചെന്നൈയെ ഗുജറാത്ത് തകര്‍ത്തുവിട്ടിരുന്നു.ചെന്നൈക്കെതിരെ ഓപ്പണറായി ഇറങ്ങിയ ഗിൽ 37 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് ബാറ്റിംഗിലും കിളങ്ങി.
ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ സഞ്ജു സാംസണെ നഷ്ടമായി. മുഹമ്മദ് സിറാജാണ് സഞ്ജുവിനെ പുറത്താക്കിയത്. ഇത് ചെന്നൈയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഒടുവിൽ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്തായതോടെ ചെന്നൈ സീസണിലെ എട്ടാം തോൽവി ഏറ്റുവാങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!