
ചെന്നൈ: രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ അഭിപ്രായം വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാദത്തില്‍ പെട്ടിരുന്നു. ഇത്രയും ദിവസം ഒന്നും പറയാതിരുന്ന സച്ചിന്‍ സംഭവം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. പോപ് ഗായിക റിഹാന ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷക സമരത്തെ പിന്തുണച്ചതോടെയാണ് സച്ചിന്‍ അഭിപ്രായം വ്യക്തമാക്കിയത്. പുറത്തിന്നുള്ളവര്‍ കാണികളായി ഇരുന്നാല്‍ മതിയെന്നും ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നോക്കാന്‍ അറിയാമെന്നുമായിരുന്നു സച്ചിന്‍ വ്യക്തമാക്കിയ അഭിപ്രായത്തിന്റെ പൊരുള്‍. പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായവുമായെത്തി.
സച്ചിന്റെ അഭിപ്രായത്തെ ട്രോളുകളോടെയാണ് പലരും സ്വീകരിച്ചത്. നേരത്തെ തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ത്ഥ് സര്‍ക്കാരിനെ വിമര്‍ശിച്ച്് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഒരിക്കല്‍കൂടി സച്ചിന്റെ അഭിപ്രായത്തെ ട്രോളിയിരിക്കുകാണ് സിദ്ധാര്‍ത്ഥ്. അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ് ഇങ്ങനെ... ''ഇന്ത്യ ഒരു ബൃഹത്തായ രാജ്യമാണ്. ഇംഗ്ലണ്ട് ഞങ്ങള്‍ക്കെതിരെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ല. ഞങ്ങള്‍ക്കറിയാം എങ്ങനെ ബൗള്‍ ചെയ്യണമെന്ന്. ബാറ്റിംഗും ഫീല്‍ഡിങ്ങും എങ്ങനെ വേണമെന്ന് ഞങ്ങള്‍ തന്നെ തീരുമാനിക്കും. അഞ്ച് ദിവസത്തിനുള്ളില്‍ ആര്‍ക്കും തകര്‍ക്കമില്ലാത്ത ഒരു ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.'' സിദ്ധാര്‍ത്ഥ് കുറിച്ചിട്ടു.
നേരത്തെ നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ അവര്‍ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ''നി ങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ ഉന്നതങ്ങളില്‍ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലര്‍ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയില്‍ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക.'' എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
സച്ചിന്റെ പരാമര്‍ശം ഇങ്ങനെയായിരുന്നു... ''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്.
പിന്നാലെ, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി, വിരാട് കോഹ്ലി അനില്‍ കുംബ്ലെ തുടങ്ങിയവര്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!