ടി20 ലോകകപ്പിൽ നമീബിയക്കെതിരെ വേഗത്തിൽ പുറത്തായെങ്കിലും സഞ്ജു സാംസണ് വീണ്ടും അവസരം ലഭിച്ചേക്കും. 

ദില്ലി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തിയെങ്കിലും ഇനിനും അവസരം ലഭിച്ചേക്കും. നമീബിയക്കെതിരെ എട്ട് പന്തില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ട് സഞ്ജുവിനെ പവലിയനില്‍ തിരിച്ചെത്തിച്ചു. രണ്ടാം ഓവറില്‍ ബെന്‍ ഷികോംഗോയുടെ പന്ത് ചിപ്പ് ചെയ്ത സഞ്ജു ഡീപ്പ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി. ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു.

എന്നാല്‍ വീണ്ടും അവസരം ലഭിക്കുമെന്നാണ് സൂര്യകുമാര്‍ നല്‍കുന്ന സൂചന. ടോസ് സമയത്ത് സൂര്യ പറഞ്ഞതിങ്ങുനെ... ''അഭിഷേക് ഇപ്പോഴും അസുഖത്തില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ അഭിഷേകിന് നഷ്ടമാകും. പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തി. അഭിഷേകിനെ പോലെ തകര്‍ത്തടിക്കുന്ന ബാററ്റാണ് സഞ്ജുവും.'' സൂര്യ പറഞ്ഞു. ഞായറാഴ്ച്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. സൂര്യ പറഞ്ഞത് സംഭവിക്കുകയാണെങ്കില്‍ പാകിസ്ഥാനെതിരേയും സഞ്ജുവിനെ കാണാം.

പാകിസ്ഥാനെതിരായ മത്സരം കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തിലാണ്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് പ്രേമദാസയിലേത്. കൂടുതല്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്താനുള്ള സാധ്യതയുണ്ട്. കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍, സുന്ദറിനെ ഇറക്കുന്നത് ഗുണകരമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ത്ഥിവ് പറഞ്ഞതിങ്ങനെ... ''അദ്ദേഹത്തിന്റെ വാക്കുകള്‍... ''കൊളംബോയിലെ പിച്ചില്‍ പന്ത് തിരിയുകയും വേഗത കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ കൊണ്ടുവരുന്നതിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി പരീക്ഷിച്ചുകൂടേ? പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അഭിഷേക് സുഖം പ്രാപിച്ചില്ലെങ്കില്‍, സുന്ദര്‍ ഒരു മികച്ച അറ്റാക്കിംഗ് ഓപ്പണറായി മാറും. ഒപ്പം ഒരു സ്പിന്‍ ഓപ്ഷനും ടീമിന് ലഭിക്കും.'' പാര്‍ത്ഥിവ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

പാര്‍ത്ഥിവിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും ടീം മാനേജ്മെന്റ് സഞ്ജു സാംസണെ തന്നെ ഓപ്പണറായി പരിഗണിക്കാനാണ് സാധ്യത. ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്‍ എത്തുന്നതിന് മുന്‍പ് സഞ്ജു ആയിരുന്നു ഇന്ത്യയുടെ പ്രധാന ഓപ്പണര്‍. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമേ നേടാനായുള്ളൂ.\

YouTube video player