
തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാൻ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീൻഫീൽഡിലെത്തുന്നു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന കെസിഎൽ ഫൈനൽ പോരാട്ടത്തിന് മാറ്റുകൂട്ടാനാണ് സിത്താരയുടെ പ്രശസ്ത ബാൻഡായ 'പ്രോജക്ട് മലബാറിക്കസ്' അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്. വൈകുന്നേരം 5.30 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന സംഗീത നിശയിലേക്ക് പ്രവേശനം സൗജന്യം.
പരമ്പരാഗത തനിമയുള്ള നാടൻ പാട്ടുകളെയും ശാസ്ത്രീയ സംഗീതത്തെയും ആധുനിക റോക്ക്, ഫ്യൂഷൻ ശൈലികളുമായി സമന്വയിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ബാൻഡാണ് പ്രോജക്ട് മലബാറിക്കസ്. ഏലലാം കിളി, ചായപ്പാട്ട്, അരുതരുതേ, പിള്ളേരാണ്, ഭഗവതി തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഗ്രീൻഫീൽഡിലും ആവേശം നിറയ്ക്കും. സിത്താരയുടെ മാസ്മരിക ശബ്ദത്തിനൊപ്പം ലിബോയ് പ്രൈസ്ലി (റിഥം ഗിറ്റാർ), വിജോ ജോബ് (ലീഡ് ഗിറ്റാർ), അജയ് കൃഷ്ണൻ (ബേസ് ഗിറ്റാർ), മിഥുൻ പോൾ (ഡ്രംസ്), ശ്രീനാഥ് നായർ (കീബോർഡ്, വോക്കൽസ്) എന്നിവർ കൂടി സ്റ്റേജിലെത്തുമ്പോൾ തലസ്ഥാന നഗരിക്ക് അവിസ്മരണീയ സംഗീതരാവാകും സമ്മാനിക്കുക. ഒരിടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് സിത്താരയും സംഘവും തലസ്ഥാനത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്.
പാട്ടിന്റെ പിച്ചിൽ തീപ്പൊരി പാറിക്കുന്ന സിത്താരയുടെ പ്രകടനവും, പിന്നാലെ നടക്കുന്ന വാശിയേറിയ ഫൈനൽ പോരാട്ടവും കായിക പ്രേമികൾക്ക് ഇരട്ടി മധുരമാകും. ഫൈനൽ പോരാട്ടം വലിയൊരു കായിക-സാംസ്കാരിക ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. സംഗീതവിരുന്നിന് ശേഷം രാത്രി എട്ടിന് കലാശപ്പോരാട്ടത്തിന് തുടക്കമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!