
ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് ഫൈനലില്‍(Syed Mushtaq Ali Trophy Final)കര്‍ണാടകക്കെതിരെ തമിഴ്‌നാടിനെ (Tamil Nadu vs Karnataka)കിരീടത്തിലേക്ക് നയിച്ചത് ഷാരൂഖ് ഖാന്‍റെ(Shahrukh Khan) അവസാന പന്തിലെ സിക്സറായിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് 16 റണ്‍സും അവസാന പന്തില്‍ അഞ്ച് റണ്‍സും വേണ്ടപ്പോഴായിരുന്നു പ്രതീക് ജെയിനിന്‍റെ(Prateek Jain) പന്തില്‍ ഷാരൂഖിന്‍റെ അവിശ്വസനീയ ഫിനിഷിംഗ്.
ആ ഫിനിഷിംഗ് ടിവിയിലൂടെ കണ്ടതാകട്ടെ ഫിനിഷിംഗിലെ കിംഗായാ സാക്ഷാല്‍ എം എസ് ധോണിയും(MS Dhoni). അവസാന പന്തിലെ ഷാരൂഖിന്‍റെ സിക്സര്‍ ടിവിയിലൂടെ കാണുന്ന എം എസ് ധോണിയുടെ ചിത്രം ക്രിക്കറ്റ് ലോകത്ത് ഷാരൂഖിന്‍റെ ഹീറോയിസത്തോളം തന്നെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്സാണ്(CSK) ധോണി മത്സരത്തിലെ അവസാന സിക്സര്‍ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ട്വീറ്റിന് പിന്നാലെ അടുത്ത ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിസിലെത്തുമോ എന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ സജീവമായി. പലരും ഷാരൂഖിനെ ചെന്നൈ ടീമിലെടുക്കണമെന്ന് ധോണിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചെന്നൈ ടീമില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഏതാനും താരങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മോഹവില നല്‍കിയാമ് പഞ്ചാബ് കിംഗ്സ് ഷാരൂഖിനെ ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഷാരൂഖിന് 5.25 കോടി രൂപയാണ് പഞ്ചാബ് മുടക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ ഷാരൂഖിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 64 പന്തില്‍ നിന്ന് 101 റണ്‍സാണ് ഷാരൂഖ് നേടിയത്. 157.81ആണ് ഷാരൂകിന്‍റെ സ്ട്രൈക്ക് റേറ്റ്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് അവസാന പന്തില്‍ തമിഴ്നാട് ലക്ഷ്യത്തിലെത്തിയത്. 15 പന്തില്‍ 33 റണ്‍സുമായി ഷാരൂക് പുറത്താകാതെ നിന്നപ്പോള്‍ എന്‍ ജഗദീശന്‍(41), ഹരി നിശാന്ത്(23), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍(18) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!