കര്‍ണാടക-ഉത്തരാഖണ്ഡ് രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് 24ന് തുടങ്ങുന്ന ഫൈനലില്‍ ജമ്മു കശ്മീര്‍ നേരിടുക.

കൊല്‍ക്കത്ത: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ 67 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍. മുന്‍ ചാമ്പ്യൻമാരായ ബംഗാളിനെ വീഴ്ത്തിയാണ് ജമ്മു കശ്മീരിന്‍റെ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയത്. കര്‍ണാടക-ഉത്തരാഖണ്ഡ് രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് 24ന് തുടങ്ങുന്ന ഫൈനലില്‍ ജമ്മു കശ്മീര്‍ നേരിടുക. രണ്ടാം ഇന്നിംഗ്സില്‍ ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ജമ്മു കശ്മീരിനായി രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റെടുത്ത അക്വിബ് നബിയാണ് കളിയിലെ താരം. സ്കോര്‍ ബംഗാള്‍ 328, 99, ജമ്മു കശ്മീര്‍ 302, 126-4.

ആദ്യ ഇന്നിംഗ്സില്‍ 26 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബംഗാളിനെ വെറും 99 റണ്‍സിന് എറിഞ്ഞിട്ടാണ് ജമ്മു കശ്മീര്‍ ചരിത്രനേട്ടത്തിലെത്തിയത്. തുടക്കത്തിലെ ഓപ്പണര്‍മാരായ ശുഭം കജൂരിയയുടെയും(1), യാവെര്‍ ഹസന്‍റെയും(6) വിക്കറ്റുകള്‍ നഷ്ടമായി മൂന്നാം ദിനം 43-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ജമ്മു കശ്മീരിന് നാലാം ദിനം ശുഭം പുന്ദിര്‍(27), വന്‍ഷാജ് ശര്‍മ(43*), അബ്ദുള്‍ സമദ്(27 പന്തില്‍ 30) എന്നിവരുടെ ചെറുത്തുനില്‍പാണ് തുണയായത്. ക്യാപ്റ്റൻ പരസ് ദോഗ്രയെ നഷ്ടമായപ്പോള്‍ 71-4ലേക്ക് വീണ ജമ്മു കശ്മീര്‍ പതറിയെങ്കിലും വന്‍ഷജ് ശര്‍മയും അബ്ദുള്‍ സമദും ചേര്‍ന്ന് കശ്മീര്‍ ജയം പൂര്‍ത്തിയാക്കി. ബംഗാളിനായി ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റെടുത്ത മുഹമ്മദ് ഷമി രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റെടുത്തു.

View post on Instagram

ജമ്മു കശ്മീരിനായി ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത അക്വിബ് നബി രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്താണ് ബംഗാളിനെ 99 റണ്‍സില്‍ എറിഞ്ഞിട്ടത്. സുനില്‍ കുമാറും ജമ്മു കശ്മീരിനായി നാലു വിക്കറ്റെടുത്തപ്പോള്‍ യുദ്ധ്‌വീര്‍ സിംഗ് രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സെടുത്ത ഷഹബാസ് അഹമ്മദും14 റണ്‍സെടുത്ത സൂരജ് സിന്ധു ജയ്സ്വാളും 12 റണ്‍സെടുത്ത അനുസ്തൂപ് മജൂംദാറും 11 റണ്‍സെടുത്ത മുഹമ്മദ് ഷമിയും 10 റണ്‍സെടുത്ത ഷാക്കിബ് ഹബീഹ് ഗാന്ധിയും മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്നത്. 1959-60 സീസൺ മുതൽ രഞ്ജിയിൽ കളിക്കുന്ന ജമ്മു കശ്മീർ ആദ്യമായാണ് രഞ്ജി ഫൈനലിലെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക