
ഇന്‍ഡോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ കൗണ്ടര്‍ പഞ്ചിന് പേരുകേട്ട താരമാണ് റിഷഭ് പന്ത്. അദ്ദേഹത്തിന്റെ അറ്റാക്കിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റാറുണ്ട്. സമീപകാലത്ത് പന്തിന്റെ അറ്റാക്കിംഗ് ശൈലി ഇന്ത്യക്ക് വിജയങ്ങള്‍ കൊണ്ടുവന്നിരുന്നു. കുറഞ്ഞ പന്തില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി ടീമിനെ കരകയറ്റുന്നതാണ് പന്തിന്റെ രീതി. ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍ച്ച നേരിടുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പന്തിനെ ഓര്‍ത്തെടുക്കുകയാണ്.
പന്തിന്റെ അഭാവം ഇന്ത്യന്‍ ടീം നന്നായി അറിയുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്ടാം ഇന്നിംഗ്‌സിലെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ പന്തിന് കഴിഞ്ഞേനെയെന്ന് മറ്റൊരു വാദം. റിഷഭ് പന്തിന് പകരം ഇന്ത്യന്‍ ടീമിലെത്തിയത് കെ എസ് ഭരതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു ഇന്നിംഗ്‌സിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്‍ഡോറില്‍ ആദ്യ ഇന്നിംഗ്‌സില്‍ 17 റണ്‍സിനാണ് ഭരത് പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ കേവലം മൂന്ന് റണ്‍സിനും താരം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പന്തിന്റെ അഭാവത്തെ കുറിച്ച് ആരാധകര്‍ സംസാരിക്കുന്നത്.
ഈ സീസണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള ഇന്ത്യന്‍ താരാമാണ് പന്ത്. ഏഴെണ്ണം പന്തിന്റെ അക്കൗണ്ടിലുണ്ട്. ആറെണ്ണം വീതമുള്ള ശ്രേയസ് അയ്യരും ചേതേശ്വര്‍ പൂജാരയുമാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജയ്ക്ക് അഞ്ച് അര്‍ധ സെഞ്ചുറിയുണ്ട്. നാലെണ്ണം വീതമുള്ള കെ എല്‍ രാഹുലും രോഹിത് ശര്‍യും നാലാമത്. കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്തിനാവട്ടെ ലിയോണിനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. ഈ സാഹചര്യത്തിലാണ് ഓസീസിനെതിരെ പന്തിന്റെ പ്രകടനം വീണ്ടും ചര്‍ച്ചയായത്.
ഇന്‍ഡോറില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 145 എന്ന നിലയിലാണ്. ഇപ്പോള്‍ 57 റണ്‍സ് ലീഡ് മാത്രമാണ് ഇന്ത്യക്കുള്ളത്. ചേതേശ്വര്‍ പൂജാര (52), അക്‌സര്‍ പട്ടേല്‍ (4) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (12), ശുഭ്മാന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), ശ്രേയസ് അയ്യര്‍ (26), ശ്രീകര്‍ ഭരത് (3), ആര്‍ അശ്വിന്‍ (16) എന്നിവരാണ് പുറത്തായത്. നതാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
പറക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; ശ്രേയസിനെ പാറിപ്പിടിച്ച് ഖവാജയുടെ വണ്ടർ- വീഡിയോ