മിയാമി: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നിറംകെടുത്തി അമേരിക്കയുടെ കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍. ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ ഖാദിര്‍ അര്‍താനെയെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടയുകയും, തുടര്‍ന്ന് ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയും ചെയ്തു. യോഗ്യമായ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തിട്ടും അര്‍താനെ രാജ്യത്ത് പ്രവേശിക്കാന്‍ യുഎസ് ബോര്‍ഡര്‍ കണ്‍ട്രോള്‍ അനുവദിച്ചില്ല എന്നത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് നെയ്റോബിയിലെ സൊമാലിയന്‍ എംബസി ഇടപെട്ടാണ് അദ്ദേഹത്തിന് വിസ ഉറപ്പാക്കിയിരുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി യുഎസ് നിലനിര്‍ത്തുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളും യാത്രാവിലക്കുകളുമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന. ഇതോടെ, ഇത്രയും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളുള്ള ഒരു രാജ്യം ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ അനുയോജ്യമാണോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.
സംഭവത്തില്‍ ഫിഫയോ സൊമാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ഈ അപ്രതീക്ഷിത നടപടിയോടെ അര്‍താന് ഈ വര്‍ഷത്തെ ലോകകപ്പ് റഫറിമാരുടെ പാനലില്‍ നിന്നുള്ള സ്ഥാനം നഷ്ടമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും യുഎസിന്റെ കടുത്ത സുരക്ഷാ പരിശോധനകള്‍ മൂലം വിസാ തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
അവാര്‍ഡ് ജേതാവായ റഫറിയെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ചതിന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഔദ്യോഗികമായി വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ല. എങ്കിലും, സൊമാലിയന്‍ പൗരന്മാര്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ യാത്രാവിലക്കുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമാണ് ഇതിന് പിന്നില്‍. നയതന്ത്രപരമായ ആവശ്യങ്ങള്‍ക്കോ അമേരിക്കയുടെ ദേശീയ താല്പര്യങ്ങള്‍ക്കോ ഉള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ സൊമാലിയന്‍ പൗരന്മാര്‍ക്ക് യുഎസ് വിസ അനുവദിക്കാറില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!