ഇനിയും ഇങ്ങനെ കളിച്ചാല്‍ പുറത്തേക്കുള്ള വഴി കാണും; സെവാഗിനോട് ഗാംഗുലി

By Web TeamFirst Published Jun 30, 2020, 11:27 AM IST
Highlights

സെവാഗിനെപോലെ യുവരാജ് സിംഗിനും ഗാംഗുലി വലിയ പിന്തുണ നല്‍കിയിരുന്നു. മോശം സമയങ്ങളിലൂടെ കടന്നുപോയപ്പോഴൊന്നും ദാദ യുവിയെ കൈവിട്ടില്ല.
 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലാണ് വിരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരവും സെവാഗാണ്. എന്നാല്‍ എല്ലാ ക്രിക്കറ്റ് താരങ്ങളെ പോലേയും കരിയറില്‍ മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ് അദ്ദേഹം. സെവാഗിനേയും മോശം ഫോം അലട്ടിയിട്ടുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് സെവാഗിനെ രൂപപെടുത്തിയതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.

ഗാംഗുലി ഒരുപാട് പിന്തുണ നല്‍കിയ താരം കൂടിയായിരുന്നു സെവാഗെന്ന് ചോപ്ര വ്യക്താക്കി. മുന്‍ ഓപ്പണര്‍ തുടര്‍ന്നു... ''കരിയറിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും വീരുവിന് മോശം കാലവുമുണ്ടായിരുന്നു. തുടര്‍ച്ചയായി ഫോംഔട്ടായി. ഇനിയൊരിക്കല്‍കൂടി റണ്‍സ് നേടിയിട്ടില്ലെങ്കില്‍ ടീമില്‍ കളിപ്പിക്കില്ലെന്ന് ഗാംഗുലിക്ക് പറയേണ്ടിവന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ സെവാഗ് സെഞ്ചുറി നേടി.

സെവാഗിനെപോലെ യുവരാജ് സിംഗിനും ഗാംഗുലി വലിയ പിന്തുണ നല്‍കിയിരുന്നു. മോശം സമയങ്ങളിലൂടെ കടന്നുപോയപ്പോഴൊന്നും ദാദ യുവിയെ കൈവിട്ടില്ല. തുടര്‍ച്ചയായി 18-20 ഇന്നിങ്സുകളില്‍ അദ്ദേഹത്തിന് ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗാംഗുലിക്ക് യുവിയില്‍ വിശ്വാസമുണ്ടായിരുന്നു.'' ചോപ്ര പറഞ്ഞു.

ദീര്‍ഘകാലം തിനിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണവും ചോപ്ര വ്യക്തമാക്കി. ''മികച്ച തുടക്കം ലഭിച്ചിട്ടും എനിക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അതുതന്നെയാണ് എന്റെ കരിയറില്‍ വിനയായത്. 40-50 റണ്‍സ് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അത് വലിയ സ്‌കോറുകളാക്കാന്‍ എനിക്ക് സാധിച്ചില്ല. അത് എന്റെ ഭാഗത്തുണ്ടായ തെറ്റ് തന്നെയാണ്.'' ചോപ്ര കൂട്ടിച്ചേര്‍ത്തു.
 

click me!