
ജൊഹന്നസ്‌ബര്‍ഗ്: വിരാട് കോലിയുടെ (Virat Kohli) അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) വാണ്ടറേഴ്‌സില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിച്ചത്. കോലിക്ക് കീഴില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രാഹുലിന്‍റെ നായകത്വത്തില്‍ വാണ്ടറേഴ്‌സില്‍ തോല്‍വി സമ്മതിച്ചു. രാഹുലിന്‍റെ പാളിയ തന്ത്രങ്ങളാണോ ജൊഹന്നസ്‌ബര്‍ഗില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് എന്ന് പറയുകയാണ് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar).
'വിരാട് കോലിക്ക് കളിക്കാനാവാത്ത ടെസ്റ്റ് മത്സരം ആദ്യമായാണ് ഇന്ത്യ തോല്‍ക്കുന്നത്. കോലിയില്ലാത്ത മിക്ക മത്സരങ്ങളിലും ജയിക്കുകയോ സമനില നേടുകയോ ചെയ്‌തു. രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ ഓവറുകളില്‍ സിംഗിളുകള്‍ എടുക്കാന്‍ ഡീന്‍ എല്‍ഗാറിനെ അനുവദിച്ചത് അദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. അധികം ഹുക്ക് ഷോട്ടുകള്‍ കളിക്കാത്ത താരത്തിനെതിരെ ഡീപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരെ വിന്യസിച്ചതില്‍ അര്‍ഥമില്ല. അദേഹം അനായാസം സിംഗിളുകളെടുത്തു. ഫീല്‍ഡിംഗിന് അല്‍പം മൂര്‍ച്ച കൂട്ടാമായിരുന്നു. ഫീല്‍ഡിംഗ് വിന്യാസം പലപ്പോഴും ശരാശരിക്കും താഴെയായിരുന്നു'- ഗാവസ്‌കര്‍ പറഞ്ഞു.
കേപ് ടൗണിൽ ചൊവ്വാഴ്‌ച തുടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തും. പുറംവേദന കാരണമാണ് വാണ്ടറേഴ്‌സില്‍ കോലി കളിക്കാതിരുന്നത്. ഓരോ ടെസ്റ്റുകള്‍ ജയിച്ച ഇരു ടീമും 1-1ന് തുല്യത പാലിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചു. കേപ് ടൗണിൽ ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.
വാണ്ടറേഴ്‌സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. തോല്‍വിയോടെ വാണ്ടറേഴ്‌സിലെ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കൈവിട്ടു.
Diego Maradona : ഡിയഗോ മറഡോണയുടെ കൈയ്യൊപ്പ് പതിഞ്ഞ ടീഷർട്ട് വിൽപ്പനയ്ക്ക്; അതും കേരളത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!