പതിനൊന്ന് പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്നാണ് കെ എൽ രാഹുൽ പറഞ്ഞത്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിലെ (South Africa vs India 3rd Test) വിവാദ ഡിആർഎസ് (DRS) തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ താരങ്ങൾ. പ്രോട്ടീസ് രണ്ടാം ഇന്നിംഗ്സിലെ ഇരുപത്തിയൊന്നാം ഓവറിൽ ഡീൻ എൽഗാറിനെ (Dean Elgar) ആർ അശ്വിൻ (Ravichandran Ashwin) വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് ശേഷമായിരുന്നു സംഭവം.
ഇന്ത്യൻ അപ്പീലിനെ തുടർന്ന് അംപയർ മറൈസ് ഇറസ്മസ് ഔട്ട് നൽകി. എന്നാൽ എൽഗാർ തീരുമാനം റിവ്യൂ ചെയ്തു. മൂന്നാം അംപയർ നോട്ടൗട്ട് വിളിച്ചു. ഇതിനിടെ റിവ്യൂവിൽ പന്ത് ലൈനിൽ പതിച്ചത് വളരെ വ്യക്തമായിരുന്നു. പക്ഷേ പന്തിന്‍റെ ഗതി ലെഗ്സ്റ്റംപിന് മുകളിലൂടെ പോകുന്നതാണ് പിന്നെ കണ്ടത്. ഇതോടെ സൂപ്പർ സ്പോട്ടിനെ മറികടക്കാൻ മറ്റ് മാർഗം തേടേണ്ടിവരുമെന്ന് അശ്വിൻ പ്രതിഷേധത്തോടെ പറഞ്ഞു. ദക്ഷിണാഫ്രിക്ക പന്തെറിയുമ്പോൾ മാത്രം ശ്രദ്ധ മതി എന്നായിരുന്നു കോലിയുടെ പ്രതികരണം. സ്റ്റംപ് മൈക്കിന് അരികിലെത്തിയാണ് കോലി പ്രതിഷേധം അറിയിച്ചത്.
പതിനൊന്ന് പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്നാണ് കെ എൽ രാഹുൽ പറഞ്ഞത്. മൂന്നാം ദിവസത്തെ കളിക്ക് ശേഷം ഇന്ത്യൻ താരങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
നീളുമോ ഇന്ത്യന്‍ കാത്തിരിപ്പ്?
കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ 212 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുക.
48 റൺസുമായി കീഗന്‍ പീറ്റേഴ്സൺ ക്രീസിലുണ്ട്. 16 റൺസെടുത്ത എയ്ഡന്‍ മർക്രാമിനെ ഷമിയും 30 റൺസെടുത്ത എൽഗാറിനെ ബുമ്രയും പുറത്താക്കി. എട്ട് വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ് കൂടി വേണം.
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 198 റൺസിന് പുറത്തായി. പുറത്താവാതെ 100 റൺസെടുത്ത റിഷഭ് പന്താണ്
ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ വിരാട് കോലി 29 റൺസെടുത്തു. അജിങ്ക്യ രഹാനെയും
ചേതേശ്വർ പൂജാരയും രണ്ടക്കം കാണാതെ മടങ്ങി. കേപ് ടൗണിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം അങ്കം പ്രോട്ടീസ് ഏഴ് വിക്കറ്റ് ജയത്തോടെ സ്വന്തമാക്കിയിരുന്നു.