Latest Videos

Umran Malik : വേഗം കൊണ്ട് കാര്യമില്ല; ഉമ്രാന്‍ മാലിക്കിന് മുന്നറിയിപ്പുമായി ഷഹീന്‍ അഫ്രീദി

By Jomit JoseFirst Published Jun 3, 2022, 4:49 PM IST
Highlights

ലൈനും ലെങ്‌തും സ്വിങ്ങുമില്ലെങ്കില്‍ വേഗം മാത്രം നിങ്ങളെ തുണയ്‌ക്കില്ല എന്നാണ് ഷഹീന്‍ അഫ്രീദിയുടെ വാക്കുകള്‍

ലാഹോര്‍: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) വിസ്‌മയ വേഗവുമായി അമ്പരപ്പിച്ച പേസറാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്(Umran Malik). 150 കിലോമീറ്ററിലേറെ വേഗം തുടര്‍ച്ചയായി കൈവരിക്കുന്നതായിരുന്നു ഉമ്രാന്‍റെ സവിശേഷത. ഇതിന് പിന്നാലെ ഉമ്രാന് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണവുമെത്തി. എന്നാല്‍ വേഗം മാത്രം ഉമ്രാനെ രാജ്യാന്തര വേദിയില്‍ തിളങ്ങാന്‍ സഹായിക്കില്ല എന്നാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Shah Afridi) പറയുന്നത്. 

ലൈനും ലെങ്‌തും സ്വിങ്ങുമില്ലെങ്കില്‍ വേഗം മാത്രം നിങ്ങളെ തുണയ്‌ക്കില്ല എന്നാണ് ഷഹീന്‍ അഫ്രീദിയുടെ വാക്കുകള്‍. ഐപിഎല്ലില്‍ ഉമ്രാന്‍ മാലിക്കും ലോക്കി ഫെര്‍ഗൂസനും അതിവേഗത്തില്‍ പന്തുകള്‍ എറിഞ്ഞല്ലോ എന്ന ചോദ്യത്തിനാണ് ഷഹീന്‍ അഫ്രീദിയുടെ മറുപടി.  

ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ലോക്കി ഫെര്‍ഗൂസന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ജോസ് ബട്‌ലര്‍ക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോമീറ്റര്‍ വേഗത്തിലാണ് ലോക്കി എറിഞ്ഞത്. ലീഗ് റൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 157 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിന്‍റെ പേരിലാണ് സീസണിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ്. ഈ ഐപിഎല്‍ സീസണില്‍ 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് മാലിക് നേടി. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ഇംഗ്ലണ്ടിന് സൗത്തിയും ബോള്‍ട്ടും മറുപടി നല്‍കി; ന്യൂസിലന്‍ഡിനെതിരെ ഒമ്പത് റണ്‍സിന്റെ ലീഡ് മാത്രം


 

click me!