
മുംബൈ: സ്വന്തം തട്ടകത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തോൽവിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. സൺ റൈസേഴ്സ് ഹൈദരാബദിനെതിരെ ആറ് വിക്കറ്റിനാണ് മുംബൈ തോൽവി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് അടിച്ചുകൂട്ടിയെങ്കിലും വെറും 18.4 ഓവറിൽ സൺറൈസേഴ്സ് ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ റയാൻ റിക്കിൾട്ടണിന്റെ (55 പന്തിൽ 123) മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് മുംബൈ മികച്ച ടോട്ടൽ ഉയർത്തിയത്. വിൽ ജാക്സ് (22 പന്തിൽ 46), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 31) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റർമാർ. നമൻ ധിർ 22 (17) റൺസെടുത്തു. നാലോവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുത ഇഷാൻ മലിംഗയാണ് മുംബൈയെ കൂറ്റൻ സ്കോർ നേടുന്നതിൽ തടഞ്ഞത്.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതലേ സൺറൈസേഴ്സ് കത്തിക്കയറി. ഏറെക്കാലത്തിന് ശേഷം താളം കണ്ടെത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് 76(30) ഹൈദരാബാദിനെ മുന്നിൽ നിന്ന് നയിച്ചു. 24 പന്തിൽ 45 റൺസ് നേടിയ അഭിഷേക് ശർമക്കൊപ്പം ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 128 റൺസ് അടിച്ചുകൂട്ടി. ഇഷൻ കിഷൻ പൂജ്യത്തിന് പുറത്തായെങ്കിലും ഹെന്റിച്ച് ക്ലാസന്റെ മിന്നുന്ന പ്രകടനം (30 പന്തിൽ നിന്ന് 65 നോട്ടൗട്ട്), അവസാന സമയത്ത് ആളിക്കത്തിയ സലിൽ അറോറ 30(10) എന്നിവർ വിജയം എളുപ്പമാക്കി. നിതീഷ് റെഡ്ഡി 21(17) ആണ് പുറത്തായ മറ്റൊരു ബാറ്റർ. ഇതോടെ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി. ഹൈദരാബാദ് ആകട്ടെ മൂന്നാം സ്ഥാനത്തേക്കെത്തി. ക്ലാസനാണ് മത്സരത്തിലെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!