
കൊളംബോ: ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടീമിനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക. സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ രാജ്യത്ത് ക്രിക്കറ്റിന്റെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഷനക ആവശ്യപ്പെട്ടു. ന്യൂസിലന്‍ഡിനോട് 61 റണ്‍സിന് തോറ്റതോടെയാണ് ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും ആതിഥേയര്‍ പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ എട്ടില്‍ രണ്ട് തോല്‍വികള്‍ നേരിട്ടതോടെ ലങ്കയ്ക്ക് പുറത്ത് പോവേണ്ടി വന്നു.
ഡ്രസ്സിംഗ് റൂമിന് പുറത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദം അവഗണിക്കാന്‍ കഴിയാത്തതാണെന്ന് ഷാനക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷനക പറയുന്നതിങ്ങനെ... ''പലപ്പോഴും നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും നെഗറ്റീവായ കാര്യങ്ങളാണ്. താരങ്ങള്‍ എത്ര പോസിറ്റീവാകാന്‍ ശ്രമിച്ചാലും പുറത്തുനിന്നുള്ള ഈ നെഗറ്റിവിറ്റി ശ്രീലങ്കന്‍ ക്രിക്കറ്റിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ കായിക വിനോദത്തെ സംരക്ഷിക്കാന്‍ നമുക്ക് കഴിയുമോ എന്ന് എനിക്കറിയില്ല. മൈക്കുമായി പുറത്തുനില്‍ക്കുന്ന പലരും മത്സരം പോലും കാണാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.'' ഷനക പറഞ്ഞു.
ലോകകപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ ടീമിന് അറിയാമെന്നും, അത് തിരുത്തുത്താന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന യുവതാരങ്ങളുടെ മാനസികാരോഗ്യവും ക്രിക്കറ്റിന്റെ ഭാവിയും സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014ല്‍ കിരീടം നേടിയ ശേഷം നടന്ന അഞ്ച് ലോകകപ്പുകളിലും സെമി ഫൈനലില്‍ എത്താന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ബാറ്റിംഗ് നിര പതറിയതാണ് പ്രധാന തിരിച്ചടിയായത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പിച്ച് റീഡ് ചെയ്യുന്നതില്‍ ടീമിന് തെറ്റുപറ്റിയെന്ന് ഷനക സമ്മതിച്ചു. കിവീസ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്ന ലങ്കയ്ക്ക് 107 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സൂപ്പര്‍-8 ഘട്ടത്തില്‍ പാകിസ്ഥാനെതിരെയാണ് ശ്രീലങ്കയുടെ അവസാന മത്സരം. തകര്‍ന്ന ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് നിലവില്‍ ലങ്കന്‍ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!