
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരുമായി മുംബൈ ഇന്ത്യൻസ് താരമായ രോഹിത് ശര്‍മ നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ വിശദീകരണവുമായി സ്റ്റാര്‍ സ്പോര്‍ട്സ്.വാങ്കഡെയില്‍ പരിശീലനം നടത്തവെ അഭിവാദ്യം ചെയ്യാനായി തനിക്കരികിലെത്തിയ അഭിഷേക് നായരുമായി രോഹിത് നടത്തിയ സൗഹൃദ സംഭാഷണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.ഇതിനെ രോഹിത് ഇന്നലെ എക്സ് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ രോഹിത്തിന്‍റെ സ്വകാര്യ സംഭാഷണത്തിന്‍റെ ഓഡിയോ തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ടീമുകളുടെ പരിശീലനവും തയാറെടുപ്പുകളും റെക്കോര്‍ഡ് ചെയ്യുന്നതിന് സ്റ്റാര്‍ സ്പോര്‍ട്സിന് അവകാശമുണ്ടെന്നും രോഹിത്തിനുള്ള വിശദീകരണത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സ് വ്യക്തമാക്കി.മെയ് 16 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ എടുത്ത ക്ലിപ്പ്, സ്റ്റാർ സ്‌പോർട്‌സിന് ഉപയോഗിക്കാന്‍ അവകാശമുള്ളതാണ്.മുംബൈ ഇന്ത്യൻസിലെ ഒരു സീനിയർ താരം തൻ്റെ സുഹൃത്തുമായി സൗഹൃദ സംഭാഷണം നടത്തുന്നത് സ്റ്റാര്‍ സ്പോർട്സ് ലൈവില്‍ കാണിച്ചിരുന്നു. ഈ സംഭാഷണത്തിലെ ഒരു ഓഡിയോയും സ്റ്റാര്‍ സ്പോര്‍ട്സ് റെക്കോർഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടില്ല.തൻ്റെ സംഭാഷണത്തിൻ്റെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് സീനിയർ കളിക്കാരൻ അഭ്യർത്ഥിക്കുന്നത് മാത്രമാണ് വീഡിയോയില്‍ കാണിച്ചത്.മത്സരത്തിന് മുമ്പുള്ള ടീമുകളുടെ തയ്യാറെടുപ്പുകളുടെ തത്സമയ കവറേജിലാണിത് ഇത് പ്രക്ഷേപണം ചെയ്തത്.ഇതിനപ്പുറം ഈ വീഡിയോ ക്ലിപ്പിന് എഡിറ്റോറിയൽ പ്രസക്തി ഇല്ലെന്നും സ്റ്റാര്‍ സ്പോര്‍ട്സ് വിശദീകരണത്തില്‍ പറഞ്ഞു.
ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോൾ പ്രൊഫഷണൽ പെരുമാറ്റത്തിൻ്റെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ സ്റ്റാര്‍ സ്പോര്ർസ് എല്ലായ്പ്പോഴും പാലിക്കാറുണ്ടെന്നും കളിക്കാരുടെ സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിക്കാറുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.സംഭാഷണത്തില്‍ ഇത് മുംബൈക്കൊപ്പമുള്ള തന്‍റെ അവസാന സീസണായിരിക്കുമെന്ന രോഹിത്തിന്‍റെ പരാമര്‍ശം വൈറലായതോടെ കൊല്‍ക്കത്ത സമൂഹമാധ്യമങ്ങളില്‍ നിന്ന് വീഡിയോ ഡീലിറ്റ് ചെയ്തെങ്കിലും അതിനകം അത് കൈവിട്ട് പോയി. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.
ക്രിക്കറ്റ് താരങ്ങളുടെ സ്വകര്യതക്ക് ഇന്നത്തെ കാലത്ത് യാതൊരു പരിഗണനയുമില്ലെന്നും അവരുടെ ഓരോ ചുവടും സംഭാഷണവും ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും രോഹിത് എക്സ് പോസ്റ്റില്‍ പറഞ്ഞു.മത്സര ദിവസവും പരിശീലനസമയത്തും സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലും റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്.ഞാന്‍ നടത്തിയൊരു സൗഹൃദ സംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞിട്ടും അവരത് റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടുവെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയയറ്റമാണെന്നും രോഹിത് ഇന്നലെ എക്സ് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക